ഭാരതത്തിന്റെ പാർലമെന്ററി ജനാധിപത്യം ഇതുവരെ കാണാത്ത തരത്തിലുള്ള അങ്ങേയറ്റം ലജ്ജാകരമായ സംഭവവികാസങ്ങൾക്കാണ് കഴിഞ്ഞദിവസം ലോക്സഭ സാക്ഷ്യം വഹിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകാൻ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടയാനും കൈയേറ്റം ചെയ്യാനും പ്രതിപക്ഷം ഗൂഢപദ്ധതിയിട്ടതായി സ്പീക്കർ ഓം ബിർള വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് ചുറ്റും കോൺഗ്രസ് എംപിമാർ നിലയുറപ്പിക്കുകയും സുരക്ഷാഭീഷണി ഉയർത്തുകയും ചെയ്തതോടെ, സഭയിലേക്ക് വരേണ്ടതില്ലെന്ന് താൻ പ്രധാനമന്ത്രിയോട് നേരിട്ട് നിർദ്ദേശിക്കുകയായിരുന്നുവെന്ന് സ്പീക്കർ വ്യക്തമാക്കി.
പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ നടത്തിയത് വെറും പ്രതിഷേധമല്ല, മറിച്ച് രാജ്യത്തിന്റെ അന്തസ്സിനെ തന്നെ തകർക്കുന്ന മര്യാദകെട്ട പെരുമാറ്റമാണെന്ന് ഓം ബിർള കുറ്റപ്പെടുത്തി. “രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കോ പ്രധാനമന്ത്രിയുടെ പദവിയിലേക്കോ വലിച്ചിഴയ്ക്കുന്നത് ഈ സഭയുടെ പാരമ്പര്യമല്ല. ഇന്നലെയുണ്ടായ സംഭവങ്ങൾ പാർലമെന്റ് ചരിത്രത്തിലെ കറുത്ത പുള്ളിയാണ്,” സ്പീക്കർ രൂക്ഷമായ ഭാഷയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനടുത്തേക്ക് കോൺഗ്രസ് അംഗങ്ങൾ നീങ്ങുമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നും തനിക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കരസേനാ മേധാവി എം.എം. നരവണെയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമർശങ്ങൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ വായിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഇതിനെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും ശക്തമായി എതിർത്തു. എന്നാൽ, ഇതിന് മറുപടിയായി ബിജെപി എംപി നിഷികാന്ത് ദുബെ ‘എഡ്വിന ആൻഡ് നെഹ്‌റു’, ‘മിട്രോഖിൻ ആർക്കൈവ്’ തുടങ്ങിയ പുസ്തകങ്ങൾ ഉദ്ധരിച്ച് ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ചു. നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്കെതിരെയുള്ള ദുബെയുടെ പരാമർശങ്ങൾ കോൺഗ്രസ് ബെഞ്ചുകളെ പ്രകോപിപ്പിച്ചു.
പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം നടക്കേണ്ട വൈകുന്നേരം 5 മണിക്ക് സഭ ചേർന്നപ്പോൾ പ്രതിഷേധം അതിന്റെ പാരമ്യത്തിലെത്തി. കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദിന്റെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ വനിതാ എംപിമാർ പ്രധാനമന്ത്രിയുടെ സീറ്റിലേക്ക് ബാനറുകളുമായി മാർച്ച് ചെയ്തു. ഇത് കടുത്ത സുരക്ഷാ ആശങ്കകളാണ് ഉയർത്തിയത്. സഭയിലെ മര്യാദകൾ ലംഘിച്ച് പ്രധാനമന്ത്രിയെ ശാരീരികമായി നേരിടാനുള്ള ശ്രമമാണ് നടന്നതെന്ന് ഭരണപക്ഷം ആരോപിച്ചു. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.










Discussion about this post