ഭാരതത്തിന്റെ മണ്ണിൽ നിന്ന് ഭീകരവാദത്തെ പിഴുതെറിയാൻ സൈന്യം നടത്തിയ പോരാട്ടങ്ങളുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ, ചോര ചിന്തിയ ആ മണ്ണിലേക്ക് തോക്കുകളില്ലാതെ, വെടിയുണ്ടകളെ ഭയക്കാതെ ഒരു മുൻ സൈനികൻ മടങ്ങിയെത്തിയ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഓരോ ഭാരതീയനും അഭിമാനമായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകാലം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന റിട്ട. ബ്രിഗേഡിയർ ദീപ് ഭഗത് ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിന്ന് പങ്കുവെച്ച ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരിക്കൽ ഭീകരരുടെ താവളമായിരുന്ന, സൈന്യത്തിന് നേരെ കല്ലേറും വെടിയുണ്ടകളും പതിച്ചിരുന്ന ഷോപ്പിയാനിലൂടെ ഇന്ന് താൻ തികച്ചും സമാധാനത്തോടെ യാത്ര ചെയ്യുന്നു എന്നത് സ്വപ്നതുല്യമാണെന്ന് അദ്ദേഹം പറയുന്നു.
കമാൻഡോ സ്കൂളിലെ ഇൻസ്ട്രക്ടറായും വിവിധ തന്ത്രപ്രധാന സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ച ബ്രിഗേഡിയർ ഭഗത്, 90-കളിലും 2000-ന്റെ തുടക്കത്തിലും കശ്മീരിലെ അതിഭീകരമായ സൈനിക നീക്കങ്ങളുടെ ഭാഗമായിരുന്നു. “ഞാൻ ഷോപ്പിയാനിലേക്ക് പ്രവേശിക്കുകയാണ്. എന്റെ ജീവിതകാലത്ത് ഇവിടേക്ക് ആയുധങ്ങളോ സുരക്ഷാ അകമ്പടിയോ ഇല്ലാതെ തിരികെ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരിക്കലുമില്ല,” അദ്ദേഹം വീഡിയോയിൽ വികാരാധീനനായി പറയുന്നു. അന്ന് യുദ്ധവേഷത്തിൽ ഭീകരരെ തേടി നടന്ന പാതകളിൽ ഇന്ന് ടൂറിസ്റ്റായി ബൈക്കോടിച്ചു പോകുമ്പോൾ തോന്നുന്ന ആത്മസംതൃപ്തി വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് പതിറ്റാണ്ട് മുൻപത്തെ ഭയത്തിന്റെ കശ്മീരല്ല ഇന്നത്തെ എന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കുന്നു. “രണ്ട് പതിറ്റാണ്ട് മുൻപ് ആയുധമേന്തിയ സൈനികനായി ഞാൻ കശ്മീരിൽ ഉണ്ടായിരുന്നു. ഇന്ന് ആയുധങ്ങളില്ലാതെ, തുറന്ന മനസ്സും തുറന്ന റോഡുകളുമായി ഒരു സഞ്ചാരിയായി ഞാൻ മടങ്ങിയെത്തിയിരിക്കുന്നു. ഷോപ്പിയാൻ ഇന്ന് എന്നെ സമാധാനത്തോടെ സ്വീകരിക്കുന്നു. ഇതാണ് യഥാർത്ഥ മാറ്റം, ഇതാണ് പ്രതീക്ഷ,” അദ്ദേഹം കുറിച്ചു. 4.4 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.
90-കളിൽ കശ്മീരിൽ ഭീകരവാദത്തിനെതിരെ പോരാടിയ ഓരോ സൈനികനും കാണാൻ കൊതിച്ച കാഴ്ചയാണിതെന്നും, ഈ മാറ്റത്തിൽ താൻ അഭിമാനിക്കുന്നുവെന്നും ദീപ് ഭഗത് പറയുന്നു. ആപ്പിളുകളുടെ നഗരമായ ഷോപ്പിയാൻ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതവും മനോഹരവുമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയത് രാഷ്ട്രീയ ഇച്ഛാശക്തിയുടെയും സൈന്യത്തിന്റെ രക്തസാക്ഷിത്വത്തിന്റെയും ഫലമാണെന്ന വികാരമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ കശ്മീരിനെ ഭീകരമുക്തമാക്കിയ സൈനികർക്ക് സല്യൂട്ട് അർപ്പിച്ചുകൊണ്ട് ‘ജയ് ഹിന്ദ്’ വിളികളാൽ നിറയുകയാണ് ഇന്റർനെറ്റ് ലോകം.












Discussion about this post