അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം സായുധ പോരാട്ടത്തിന്റെ വക്കിലെത്തിയതോടെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. “ഉടൻ ഇറാൻ വിടുക എന്ന കർശന നിർദ്ദേശമാണ് വെർച്വൽ എംബസി വഴി പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടാനും ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ സർക്കാർ സഹായം കാത്തുനിൽക്കാതെ സ്വന്തം നിലയിൽ രാജ്യം വിടാനുള്ള പ്ലാൻ തയ്യാറാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. 2025 ഡിസംബറിൽ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളെ സർക്കാർ അടിച്ചമർത്താൻ ശ്രമിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത യുദ്ധത്തിന്റെ വക്കിലെത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ തുറന്ന വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കന്റെ (USS Abraham Lincoln) നേതൃത്വത്തിലുള്ള വൻ സൈനിക സന്നാഹത്തെയാണ് (Armada) അമേരിക്ക പേർഷ്യൻ ഗൾഫിൽ വിന്യസിച്ചിരിക്കുന്നത്. ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമേനി ഭയപ്പെടേണ്ട സാഹചര്യമാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അദ്ദേഹം തീർച്ചയായും വലിയ ഭയത്തിലായിരിക്കണം” എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറാൻ ആണവ പദ്ധതികൾ വീണ്ടും ആരംഭിച്ചാൽ “വളരെ മോശമായ കാര്യങ്ങൾ” സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനിൽ വസിക്കുന്ന അമേരിക്കക്കാർക്കും ഇരട്ട പൗരത്വമുള്ളവർക്കും നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അതീവ ഗൗരവകരമാണ്:
ഉടനടി പലായനം ചെയ്യുക: വിമാന സർവീസുകൾ ഏതുനിമിഷവും റദ്ദാക്കപ്പെടാം. അതിനാൽ സാധ്യമെങ്കിൽ അർമേനിയ വഴിയോ തുർക്കി വഴിയോ കരമാർഗ്ഗം രാജ്യം വിടാൻ ശ്രമിക്കണം.
സർക്കാർ സഹായം പ്രതീക്ഷിക്കരുത്: ഇറാനിൽ അമേരിക്കൻ എംബസി ഇല്ലാത്തതിനാൽ പൗരന്മാരെ ഒഴിപ്പിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ ലഭ്യമാകില്ല.
പൗരത്വം മറച്ചുവെക്കുക: അമേരിക്കൻ പാസ്‌പോർട്ടോ അമേരിക്കയുമായുള്ള ബന്ധമോ വെളിപ്പെടുത്തുന്നത് അറസ്റ്റിനും തടങ്കലിനും കാരണമായേക്കാം.
മുൻകരുതൽ: പോകാൻ സാധിക്കാത്തവർ സുരക്ഷിതമായ കെട്ടിടങ്ങളിൽ ഒളിച്ചിരിക്കണമെന്നും ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ ശേഖരിച്ചു വെക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, മേഖലയിൽ ഒരു വലിയ യുദ്ധം ഒഴിവാക്കാൻ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ നേതൃത്വത്തിൽ നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ട്. ഒമാനിൽ നടക്കുന്ന ചർച്ചകൾ വഴി സംഘർഷം ലഘൂകരിക്കാനാണ് തുർക്കിയുടെ ശ്രമം. ഇറാൻ തങ്ങളുടെ മിസൈൽ ശേഖരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകാത്തതാണ് നിലവിൽ പ്രധാന തടസ്സം. ആണവ പദ്ധതികൾക്കൊപ്പം മിസൈൽ പദ്ധതികളും അവസാനിപ്പിക്കണമെന്നാണ് വാഷിംഗ്ടണിന്റെ നിലപാട്. ഈ തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഏതുനിമിഷവും ഒരു മിസൈൽ ആക്രമണം ഇറാനുനേരെ ഉണ്ടാകുമെന്ന ഭീതിയിലാണ് ലോകം.













Discussion about this post