സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഏഴു വർഷം മുൻപേ ആരംഭിക്കുന്നുവെന്ന് പുതിയ പഠനം. പ്രായമാകുമ്പോൾ ഉണ്ടാകുന്ന അസുഖമെന്ന നിലയിൽ ഹൃദ്രോഗത്തെ കാണുന്ന രീതി മാറ്റണമെന്ന ശക്തമായ താക്കീതാണ് അന്താരാഷ്ട്ര തലത്തിൽ നടന്ന ഈ ഗവേഷണം നൽകുന്നത്. പുരുഷന്മാരുടെ ഹൃദയാരോഗ്യം മുപ്പതുകളുടെ പകുതിയോടെ തന്നെ അപകടത്തിലാകുന്നുവെന്നാണ് കണ്ടെത്തൽ.
ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ടിലാണ് പുരുഷന്മാരുടെ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കാജനകമായ വിവരങ്ങളുള്ളത്. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള അയ്യായിരത്തിലധികം ആളുകളിൽ ദീർഘകാലം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഹൃദ്രോഗ സാധ്യത (CVD) അഞ്ച് ശതമാനത്തിലെത്താൻ പുരുഷന്മാർക്ക് ശരാശരി 50 വയസ്സ് മതിയാകും. എന്നാൽ സ്ത്രീകൾ ഇതേ അപകടസാധ്യതയിലേക്ക് എത്തുന്നത് ഏതാണ്ട് 57 വയസ്സിന് ശേഷമാണ്. അതായത്, സ്ത്രീകളെ അപേക്ഷിച്ച് ഏഴ് വർഷം മുൻപേ പുരുഷന്മാരുടെ ഹൃദയം അപകടഭീഷണി നേരിട്ടു തുടങ്ങുന്നു. കൊറോണറി ഹൃദ്രോഗത്തിന്റെ (CHD) കാര്യത്തിലാണെങ്കിൽ ഈ വ്യത്യാസം പത്ത് വർഷത്തോളമാണ്.
മുപ്പത്തഞ്ച് വയസ്സാകുന്നതോടെ തന്നെ പുരുഷന്മാരിൽ ഹൃദ്രോഗ സാധ്യത വർധിച്ചു തുടങ്ങുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. സ്ത്രീകളിൽ സ്വാഭാവികമായുള്ള ഈസ്ട്രജൻ ഹോർമോണിന്റെ സാന്നിധ്യവും ആർത്തവവിരാമം വരെയുള്ള ശാരീരിക പ്രത്യേകതകളും അവർക്ക് ഒരു പരിധിവരെ സംരക്ഷണം നൽകുന്നു. എന്നാൽ പുരുഷന്മാർക്ക് ഇത്തരത്തിലുള്ള പ്രകൃതിദത്തമായ കവചങ്ങളില്ല. ഇതിനുപുറമെ, പുകവലി, മദ്യപാനം, അമിതമായ മാനസിക സമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ ഘടകങ്ങളും പുരുഷന്മാരെ വേഗത്തിൽ രോഗികളാക്കുന്നു. പലപ്പോഴും ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ഡോക്ടറെ കാണാൻ മടിക്കുന്ന പുരുഷന്മാരുടെ സ്വഭാവവും രോഗം മൂർച്ഛിക്കാൻ കാരണമാകുന്നുണ്ട്. സ്ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയുടെ കാര്യത്തിൽ സ്ത്രീ-പുരുഷ ഭേദമില്ലാതെ സമാനമായ സാധ്യതകളാണ് കണ്ടുവരുന്നതെങ്കിലും ഹൃദയധമനികളിലെ തടസ്സങ്ങൾ പുരുഷന്മാരിൽ വളരെ നേരത്തെ തന്നെ രൂപപ്പെടുന്നുവെന്നത് ഗൗരവകരമാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, ലഹരി പദാർത്ഥങ്ങളുടെ വർജ്ജനം എന്നിവയിലൂടെ മാത്രമേ ഈ ഭീഷണി നേരിടാൻ കഴിയൂ എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുപ്പതുകളുടെ തുടക്കത്തിൽ തന്നെ കൃത്യമായ ഇടവേളകളിൽ ഹൃദയപരിശോധനകൾ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഹൃദ്രോഗം എന്നത് വാർദ്ധക്യത്തിലെ അസുഖമാണെന്ന ധാരണ തിരുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നു












Discussion about this post