ജപ്പാനിൽ നടന്ന നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനാ തകയിച്ചിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഉജ്ജ്വല വിജയം കൈവരിച്ചു. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനാ തകയിച്ചി, അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ തന്നെ നടത്തിയ ഈ ‘സ്നാപ്പ് പോൾ’ പരീക്ഷണം വൻ വിജയമായതോടെ അവരുടെ നേതൃത്വത്തിന് ജനകീയ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
ജപ്പാൻ പാർലമെന്റിന്റെ അധോസഭയിലെ 465 സീറ്റുകളിൽ ഭൂരിപക്ഷത്തിന് വേണ്ട 233 സീറ്റുകൾ എൽഡിപി ഒറ്റയ്ക്ക് തന്നെ മറികടന്നു. സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുമായി ) ചേർന്ന് ‘സൂപ്പർ മെജോറിറ്റി’ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) നേടാനായതോടെ നിർണ്ണായക നിയമനിർമ്മാണങ്ങൾ ഇനി തടസ്സമില്ലാതെ നടത്താൻ തകയിച്ചിക്ക് സാധിക്കും. ‘അയൺ ലേഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തകയിച്ചിയുടെ കർക്കശമായ നിലപാടുകളും, സാമ്പത്തിക പരിഷ്കരണങ്ങളും, പ്രത്യേകിച്ച് യുവാക്കൾക്കിടയിലുള്ള അവരുടെ സ്വീകാര്യതയുമാണ് ഈ വിജയത്തിന് പിന്നിൽ.
സനാ തകയിച്ചിയുടെ ഈ ചരിത്ര വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. സനാ തകയിച്ചിയുടെ കരുത്തുറ്റ നേതൃത്വത്തിന് കീഴിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. പ്രതിരോധ മേഖലയിലെ കരുത്ത് വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയാൻ നികുതി ഇളവുകൾ നൽകുക തുടങ്ങിയ വാഗ്ദാനങ്ങളാണ് തകയിച്ചിയെ വിജയത്തിലേക്ക് നയിച്ചത്.
കനത്ത മഞ്ഞുവീഴ്ചയെപ്പോലും അവഗണിച്ച് ജനങ്ങൾ പോളിംഗ് ബൂത്തിലെത്തിയ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ സഖ്യത്തിന് കാര്യമായ മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.












Discussion about this post