ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കില്ലെന്ന ആശങ്കകൾക്ക് വിരാമം. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ഫെബ്രുവരി 15-ന് കൊളംബോയിൽ വെച്ച് ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു.
ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടിലായിരുന്ന പാകിസ്ഥാൻ, ഒടുവിൽ അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങി പിന്മാറുകയായിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ടീമിന്റെ പങ്കാളിത്തത്തിന് പച്ചക്കൊടി കാട്ടിയതോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് വഴിതെളിഞ്ഞത്.
ലാഹോറിൽ ഐസിസി പ്രതിനിധികളും പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്‌ലാമും തമ്മിൽ അഞ്ച് മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് പിന്നാലെ, ക്രിക്കറ്റ് ലോകത്തിന്റെ നന്മയ്ക്കായി പാകിസ്ഥാൻ കളിക്കാനിറങ്ങണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പരസ്യമായി അഭ്യർത്ഥിച്ചു. ഇതാണ് പാകിസ്ഥാന്റെ കടുത്ത നിലപാട് മയപ്പെടുത്താൻ പ്രധാന കാരണമായത്.
പാകിസ്ഥാൻ മത്സരം ബഹിഷ്‌കരിച്ചാൽ അത് മറ്റ് ക്രിക്കറ്റ് രാജ്യങ്ങളെ സാമ്പത്തികമായി ബാധിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡും ഇതേ ആശങ്ക പങ്കുവെച്ച് പാകിസ്ഥാന് കത്തയച്ചു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നേരിട്ട് പാക് പ്രധാനമന്ത്രിയെ വിളിച്ച് അഭ്യർത്ഥന നടത്തിയതും നിർണ്ണായകമായി. “ക്രിക്കറ്റിന്റെ ആവേശം സംരക്ഷിക്കുന്നതിനും ആഗോളതലത്തിൽ ഈ കായികവിനോദത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനുമായി” ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ കളിക്കാൻ സർക്കാർ ടീമിന് നിർദ്ദേശം നൽകിയതായി പാകിസ്ഥാൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.












Discussion about this post