കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചു. എന്നാൽ, ഈ സമരരീതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്തെത്തി. ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാർത്ഥത്തിൽ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങിയത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകവും ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളും ഇത്തരം നിർബന്ധിത തടസ്സപ്പെടുത്തലുകളെ തള്ളിക്കളഞ്ഞ് മുന്നോട്ട് പോകുമ്പോൾ, കേരളം മാത്രം കാലഹരണപ്പെട്ട സമരമുറകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളിൽ പണിമുടക്ക് കാര്യമായ ചലനം ഉണ്ടാക്കാത്തപ്പോൾ കേരളത്തിൽ മാത്രം പൊതുഗതാഗതവും വ്യാപാര സ്ഥാപനങ്ങളും സ്തംഭിക്കുന്നത് ഒരു വിരോധാഭാസമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഒരു സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ ബന്ദികളാക്കപ്പെടുകയാണ്. ഫാക്ടറികൾക്കുള്ളിൽ മാത്രം നിന്നിരുന്ന തീവ്ര യൂണിയൻ പ്രവർത്തനം ഇപ്പോൾ തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ചിരിക്കുന്നു. ഇത് കേരളത്തിന്റെ സൽപ്പേരിന് വലിയ മങ്ങലാണ് ഏല്പിച്ചിരിക്കുന്നത്. ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു സംസ്ഥാനമായി മാറാൻ ഇത്തരം സമരമുറകൾ തടസ്സമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.













Discussion about this post