തനിക്ക് അത്ഭുത സിദ്ധികളുണ്ടെന്നും ജിന്ന് പ്രവേശിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് പന്ത്രണ്ട് വയസ്സുകാരിയുൾപ്പെടെ ഏഴ് പേരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യൻ വംശജനായ ഇമാമിന് ലണ്ടനിൽ ജീവപര്യന്തം തടവുശിക്ഷ. ഈസ്റ്റ് ലണ്ടനിലെ ഓൾഡ് ഫോർഡ് റോഡിലെ പള്ളിയിൽ ഇമാമായിരുന്ന അബ്ദുൽ ഹലീം ഖാൻ (54) എന്നയാളെയാണ് യുകെയിലെ സ്നെയർസ്ബ്രൂക്ക് ക്രൗൺ കോടതി കുറഞ്ഞത് 20 വർഷം തടവ് അനുഭവിക്കേണ്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ഭക്തനും പരോപകാരിയുമാണെന്ന പൊതുപ്രതിച്ഛായയുടെ മറവിൽ, തന്നിൽ അർപ്പിച്ച വിശ്വാസത്തെ ദുരുപയോഗം ചെയ്ത് സ്വന്തം ലൈംഗിക തൃഷ്ണകൾക്കായി സ്ത്രീകളെയും കുട്ടികളെയും ഇയാൾ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബംഗ്ലാദേശി മുസ്ലിം സമൂഹത്തിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയുമാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. മതപരമായ സ്വാധീനവും സമൂഹത്തിലുള്ള മാന്യതയും കാരണം ഇവർ പുറത്തുപറയില്ലെന്ന ധൈര്യത്തിലാണ് പ്രതി ഒൻപത് വർഷത്തോളം (2005 മുതൽ 2014 വരെ) ഈ ക്രൂരത തുടർന്നത്.
പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നിവയുൾപ്പെടെ 21 കുറ്റങ്ങളാണ് വിചാരണയിൽ തെളിഞ്ഞത്. തനിക്ക് അണ്ഡാശയ അർബുദമാണെന്ന് കരുതി സങ്കടപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് രോഗം ഭേദമാക്കാൻ തനിക്ക് മാത്രമേ കഴിയൂ എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കാറിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ചത്. ശരീരത്തിൽ ജിന്ന് അഥവാ അദൃശ്യശക്തി കയറിയിട്ടുണ്ടെന്നും, ഈ സമയത്ത് താൻ ചെയ്യുന്ന പ്രവൃത്തികൾക്ക് തനിക്ക് ഉത്തരവാദിത്തമില്ലെന്നും പറഞ്ഞാണ് ഇയാൾ ഇരകളെ ഭയപ്പെടുത്തിയിരുന്നത്. ഫ്ലാറ്റുകളിലും രഹസ്യ കേന്ദ്രങ്ങളിലും എത്തിച്ചായിരുന്നു പീഡനം.
ക്രൂരതയ്ക്ക് ഇരയായവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായിരുന്നു. ക്രൂരത പുറത്തുപറഞ്ഞാൽ കുടുംബത്തിന് മന്ത്രവാദത്തിലൂടെ ദോഷം വരുത്തുമെന്നും മരണം സംഭവിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. താൻ നിയമത്തിന് മുകളിലാണെന്ന ഭാവത്തിലാണ് പ്രതി പെരുമാറിയതെന്നും, ഇസ്‌ലാം മതവിശ്വാസത്തെ ഇയാൾ സ്വന്തം താല്പര്യങ്ങൾക്കായി വികൃതമായി ചിത്രീകരിക്കുകയാണെന്നും വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി ലെസ്ലി കത്ബെർട്ട് പറഞ്ഞു. കോടതിയിൽ വിതുമ്പിക്കരഞ്ഞു കൊണ്ടാണ് ഇരകൾ തങ്ങൾക്കുണ്ടായ മാനസികാഘാതത്തെക്കുറിച്ച് വിവരിച്ചത്. അബ്ദുൽ ഹലീം ഖാൻ മനുഷ്യനല്ലെന്നും സാത്താൻറെ രൂപമാണെന്നും ഇരയായ ഒരു പെൺകുട്ടി കോടതിയിൽ വിളിച്ചുപറഞ്ഞു. കടുത്ത ഭയവും നാണക്കേടും മൂലമാണ് ഇത്രയും കാലം വിവരങ്ങൾ പുറത്തുപറയാതിരുന്നതെന്ന് ഇരകൾ പോലീസിനോട് വ്യക്തമാക്കി.












