ഭോജ്ശാല സമുച്ചയം ഒരു ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ചരിത്രപരമായ വിധി രാജ്യത്തുടനീളം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഈ നിർണായക ഉത്തരവ് കേവലം ഒരു ഒറ്റപ്പെട്ട നിരീക്ഷണമല്ലെന്നും, മറിച്ച് അയോധ്യ കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ചരിത്രവിധിയുടെ അടിസ്ഥാന പ്രമാണങ്ങളെ പൂർണ്ണമായും പിൻപറ്റിയുള്ളതാണെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് വഴിതുറന്ന സുപ്രീം കോടതി വിധയിലെ പത്ത് സുപ്രധാന തത്ത്വങ്ങൾ എടുത്തുപറഞ്ഞാണ് ഇൻഡോർ ബെഞ്ച് ഈ വിധി പ്രസ്താവിച്ചിരിക്കുന്നത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) കണ്ടെത്തലുകളും ശാസ്ത്രീയ വിശകലനങ്ങളും കേവലം ഊഹാപോഹങ്ങളല്ലെന്നും, തർക്കസ്ഥലങ്ങളുടെ മതപരവും ചരിത്രപരവുമായ പശ്ചാത്തലം വിലയിരുത്തുമ്പോൾ കോടതികൾക്ക് പൂർണ്ണമായും ആശ്രയിക്കാവുന്ന ബഹുവിധ ശാസ്ത്രീയ പ്രക്രിയയാണെന്നും ജസ്റ്റിസ് വിജയ് ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അടിവരയിട്ടു പറഞ്ഞു. എഎസ്‌ഐ നിയമത്തിലെ നിയമപരമായ വ്യവസ്ഥകൾക്ക് ഒപ്പം അയോധ്യ കേസിൽ സുപ്രീം കോടതി മുന്നോട്ടുവെച്ച തത്ത്വങ്ങൾ കൂടി മുൻനിർത്തിയാണ് തങ്ങൾ ഈ നിഗമനങ്ങളിൽ എത്തിച്ചേർന്നതെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഈ പത്ത് തത്ത്വങ്ങളിൽ കോടതി ഏറ്റവും പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കുന്നത് ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’ (Preponderance of Probability) അഥവാ ‘സാധ്യതകളുടെ മുൻതൂക്കം’ എന്ന നിയമപരമായ തത്ത്വമാണ്. ഇത്തരത്തിലുള്ള സങ്കീർണ്ണമായ കേസുകളിൽ തെളിവുകൾ വിലയിരുത്തേണ്ടത് ഗണിതശാസ്ത്രപരമായ കൃത്യതയോടെയോ അല്ലെങ്കിൽ ക്രിമിനൽ കേസുകളിലേതുപോലെ ‘സംശയത്തിന് ഇടയില്ലാത്ത വിധം’ തെളിയിക്കപ്പെടണം എന്ന കർശന നിബന്ധനയോടെയോ ആകരുത് എന്ന് കോടതി നിരീക്ഷിച്ചു.
ഒരു വസ്തുതയോ സംഭവമോ നടക്കാനുള്ള സാധ്യത മറ്റൊന്നിനേക്കാൾ എത്രത്തോളം കൂടുതലാണെന്ന് നോക്കുന്ന രീതിയാണിത്. ലഭ്യമായ ചരിത്രപരവും ശാസ്ത്രീയവുമായ തെളിവുകൾ പ്രകാരം ഒരു പ്രത്യേക വസ്തുത സംഭവിക്കാൻ തന്നെയാണ് കൂടുതൽ സാധ്യത എന്ന് വ്യക്തമായാൽ, കോടതികൾക്ക് അതിനെ തെളിവായി സ്വീകരിക്കാമെന്ന സുപ്രീം കോടതിയുടെ അയോധ്യ വിധിയുടെ അന്തസ്സത്തയാണ് മധ്യപ്രദേശ് ഹൈക്കോടതി ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. അയോധ്യ വിധിയുടെ പാത പിന്തുടർന്ന് ചരിത്രപരമായ തെളിവുകൾക്കും ശാസ്ത്രീയ സർവേകൾക്കും നിയമപരമായ മുൻഗണന നൽകിയുള്ള ഹൈക്കോടതിയുടെ ഈ വിധി വരുംദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും സോഷ്യൽ മീഡിയ സംവാദങ്ങൾക്കും വഴിവെക്കുമെന്നുറപ്പാണ്.











