ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) കനത്ത പ്രഹരമേൽപ്പിച്ച് സംഘടനയുടെ രണ്ടാം തലവനും ആഗോള ഓപ്പറേഷൻസ് ഡെപ്യൂട്ടി ചീഫുമായ അബു ബിലാൽ അൽ മിനുകിയെ യുഎസ് സേന വധിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ യുഎസ് പ്രത്യേക സേനയും നൈജീരിയൻ സായുധ സേനയും സംയുക്തമായി നടത്തിയ അതിസാഹസികമായ നീക്കത്തിലാണ് ലോകം തിരയുന്ന മുൻനിര ഭീകരനെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
മിനുകിയുടെ മരണത്തോടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഗോള ശൃംഖലയ്ക്കും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനുള്ള ശേഷിക്കും കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അതീവ രഹസ്യമായി സൂക്ഷിച്ച ഓപ്പറേഷന്റെ വിവരങ്ങൾ യുഎസ് പ്രസിഡന്റ് ലോകത്തെ അറിയിച്ചത്.
തന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് യുഎസ് കമാൻഡോകൾ ആഫ്രിക്കൻ മണ്ണിൽ ഈ മിന്നലാക്രമണം നടത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഏറെ നാളത്തെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ അതീവ സങ്കീർണ്ണമായ ദൗത്യമാണ് യുഎസ്-നൈജീരിയൻ സൈന്യം വിജയകരമായി പൂർത്തിയാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും സജീവമായിരുന്ന ഭീകരനെയാണ് യുദ്ധക്കളത്തിൽ വെച്ചുതന്നെ ഇല്ലാതാക്കിയതെന്നും ട്രംപ് കുറിച്ചു. ആഫ്രിക്കയിലെ രഹസ്യ കേന്ദ്രങ്ങളിൽ ഒളിച്ചിരുന്ന് അമേരിക്കൻ പൗരന്മാരെയും താല്പര്യങ്ങളെയും ലക്ഷ്യമിട്ട് വലിയ രീതിയിലുള്ള ആക്രമണങ്ങൾ മിനുകിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരുന്നു. ആഫ്രിക്കൻ മണ്ണിൽ ഒളിച്ചിരുന്ന് ഭീകരപ്രവർത്തനം നടത്താമെന്ന മിനുകിയുടെ വിചാരം തെറ്റിച്ചുകൊണ്ട്, യുഎസ് രഹസ്യാന്വേഷണ വിഭാഗം ഭീകരന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആഫ്രിക്കയിലെ തദ്ദേശീയരായ വിവരദായകരിൽ നിന്നാണ് ഇയാളുടെ ഒളിത്താവളത്തെക്കുറിച്ചുള്ള കൃത്യമായ വിവരം യുഎസിന് ലഭിച്ചത്.
മിനുകിയുടെ പതനത്തോടെ ഇനി ആഫ്രിക്കയിലെ ജനങ്ങളെ ഭയപ്പെടുത്താനോ അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ നയിക്കാനോ ഇസ്ലാമിക് സ്റ്റേറ്റിന് കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. നിർണായകമായ ഈ സൈനിക ദൗത്യത്തിൽ പങ്കാളികളാവുകയും പൂർണ്ണ പിന്തുണ നൽകുകയും ചെയ്ത നൈജീരിയൻ സർക്കാരിന് ട്രംപ് പ്രത്യേക നന്ദി രേഖപ്പെടുത്തി. ഇറാഖിലും സിറിയയിലും നേരിട്ട തകർച്ചയ്ക്ക് ശേഷം ആഫ്രിക്കൻ മേഖല കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം ശക്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാം തലവനെ വധിച്ചുകൊണ്ടുള്ള യുഎസിന്റെ ഈ വൻ തിരിച്ചടി.










