ബംഗ്ലാദേശിൽ അധികാരമാറ്റത്തിന്റെ കാറ്റ് വീശുബോൾ ഏവരും ഉറ്റുനോക്കുന്നത് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ വിദേശനയത്തിലേക്കാണ്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പാകിസ്താന് വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു എന്ന ആക്ഷേപം ശക്തമായിരിക്കെ, താരിഖ് റഹ്മാന്റെ വരവ് പാകിസ്താന് വലിയ പരീക്ഷണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. “ഡൽഹിയുമല്ല, പിണ്ടിയുമല്ല (റാവൽപിണ്ടി/പാകിസ്താൻ)… ബംഗ്ലാദേശ് ഫസ്റ്റ്” എന്ന താരിഖിന്റെ മുദ്രാവാക്യം അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് സൂചന. 1971-ന് മുൻപുള്ള അവസ്ഥയിലേക്ക് രാജ്യം മടങ്ങാൻ ബംഗ്ലാദേശിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നില്ലെന്ന യാഥാർത്ഥ്യം താരിഖ് റഹ്മാൻ തിരിച്ചറിഞ്ഞുകഴിഞ്ഞു.
മുഹമ്മദ് യൂനസിന്റെ ഭരണകാലത്ത് പാകിസ്താനുമായുള്ള ബന്ധത്തിൽ അസാധാരണമായ പുരോഗതിയാണുണ്ടായത്. വിസ ചട്ടങ്ങളിൽ ഇളവ് വരുത്തിയതും ബംഗ്ലാദേശ് കടൽത്തീരങ്ങളിൽ പാകിസ്താന് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം നൽകിയതും ഭാരതത്തിന്റെ സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐ (ISI) ബംഗ്ലാദേശിനെ ഭീകരവാദികളുടെ താവളമാക്കാൻ ഈ പഴുതുകൾ ഉപയോഗിക്കുമെന്ന് ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി (BNP) ഇത്തവണ ജമാഅത്തെ ഇസ്ലാമിയെ സഖ്യത്തിൽ നിന്ന് അകറ്റിനിർത്തിയത് വലിയ മാറ്റമാണ്. 1971-ലെ വിമോചന യുദ്ധത്തിൽ പാകിസ്താനെ അനുകൂലിച്ച ജമാഅത്തിന്റെ നിലപാടിനെ താരിഖ് പരസ്യമായി വിമർശിച്ചതും ശ്രദ്ധേയമാണ്.
പാകിസ്താന്റെ സൈനിക തലവന്മാരും ഐഎസ്ഐ ഉദ്യോഗസ്ഥരും അടുത്ത കാലത്തായി ബംഗ്ലാദേശിൽ തുടർച്ചയായി സന്ദർശനം നടത്തിയിരുന്നു. ഭാരതത്തിനെതിരെയുള്ള താവളങ്ങൾ സജ്ജമാക്കുകയായിരുന്നു ഈ സന്ദർശനങ്ങളുടെ ലക്ഷ്യമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ തന്റെ രാജ്യം ഒരു വിദേശ ശക്തിയുടെയും കളിപ്പാവയാകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് താരിഖ് റഹ്മാൻ. ഭാരതവുമായുള്ള സുശക്തമായ ബന്ധത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന അദ്ദേഹം, യൂനസിനെപ്പോലെ പാകിസ്താന് വഴിവിട്ട ആനുകൂല്യങ്ങൾ നൽകാൻ തയ്യാറായേക്കില്ല. അക്രമം തകർത്തുവിട്ട ബംഗ്ലാദേശിന്റെ ക്രമസമാധാന നില വീണ്ടെടുക്കുക എന്നതിനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകുന്നത്.
ഭാരതത്തെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശും പാകിസ്താനും തമ്മിൽ സാധാരണ നിലയിലുള്ള ബന്ധം പുലർത്തുന്നതിൽ എതിർപ്പില്ല. എന്നാൽ അത് ഭാരതവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള വേദിയായി മാറുമോ എന്നാണ് ഉറ്റുനോക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പാക് അനുകൂല നിലപാടുകൾക്ക് ജനപിന്തുണ ലഭിക്കില്ലെന്ന് മനസ്സിലാക്കിയ താരിഖ്, തന്റെ ‘നേഷൻ ഫസ്റ്റ്’ പോളിസിയിലൂടെ ജനവികാരം ഒപ്പം നിർത്താനാണ് ശ്രമിക്കുന്നത്. പാകിസ്താൻ താരിഖ് റഹ്മാന്റെ ഓരോ നീക്കത്തെയും ഇപ്പോൾ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.










Discussion about this post