തങ്ങളുടെ കസ്റ്റഡിയിലുള്ള ഏഴ് പാകിസ്താൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ ഏഴ് ദിവസത്തെ സമയപരിധി പ്രഖ്യാപിച്ച് ബലൂച് ലിബറേഷൻ ആർമി (BLA) . ഈ കാലയളവിനുള്ളിൽ തടവുകാരെ കൈമാറുന്ന കാര്യത്തിൽ പാക് സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ബിഎൽഎയുടെ മാദ്ധ്യമ വിഭാഗമായ ‘ഹക്കൽ’ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ ഭീഷണി.
‘ഓപ്പറേഷൻ ഹെറോഫ്’ എന്നറിയപ്പെടുന്ന തങ്ങളുടെ സൈനിക നീക്കത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പാക് സൈനികരെ പിടികൂടിയതെന്ന് ബിഎൽഎ അവകാശപ്പെടുന്നു. ഇസ്ലാമാബാദിലെ ഭരണകൂടത്തിന് ഇനി ആറ് ദിവസം കൂടി മാത്രമേ സമയമുള്ളൂവെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട് എന്നാൽ പാക് സൈന്യമോ സർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
വിവിധ മുന്നണികളിൽ നിന്നായി ആകെ 17 പാക് സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നുവെന്നാണ് ബിഎൽഎ പറയുന്നത്. ഇതിൽ പത്ത് പേർ ബലൂച് വംശജരായ പ്രാദേശിക പോലീസുകാരായതിനാൽ അവരെ മുന്നറിയിപ്പ് നൽകി വിട്ടയച്ചു. ബാക്കിയുള്ള ഏഴ് പേർ പാകിസ്ഥാൻ കരസേനയിലെ സ്ഥിരം യൂണിറ്റുകളിൽ അംഗങ്ങളാണ്. ഇവരെ തങ്ങൾ രൂപീകരിച്ച ‘ബലൂച് നാഷണൽ കോടതി’യിൽ വിചാരണ ചെയ്തതായും ബിഎൽഎ അവകാശപ്പെടുന്നു. ബലൂച് ജനതയ്ക്കെതിരായ വംശഹത്യ, സാധാരണക്കാരെ ദ്രോഹിക്കൽ, ബലൂച് യുവാക്കളെ കാണാതാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. വിചാരണ വേളയിൽ ഇവരുടെ കുറ്റസമ്മത മൊഴികൾ രേഖപ്പെടുത്തിയതായും ഇവർക്ക് വധശിക്ഷ വിധിച്ചതായും ബിഎൽഎ പ്രസ്താവനയിൽ പറയുന്നു.
യുദ്ധസാഹചര്യത്തിൽ പോലും പാലിക്കേണ്ട മര്യാദകൾ തങ്ങൾക്കറിയാമെന്നും, എന്നാൽ സ്വന്തം സൈനികരുടെ ജീവൻ രക്ഷിക്കാൻ പാകിസ്താൻ തയ്യാറാകുമോ എന്നതാണ് ചോദ്യമെന്നും ബിഎൽഎ പരിഹസിച്ചു. ഇതിനുമുമ്പും തടവുകാരെ കൈമാറാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാക് ഭരണകൂടം തങ്ങളുടെ സൈനികരുടെ ജീവനേക്കാൾ അഹങ്കാരത്തിനാണ് പ്രാധാന്യം നൽകിയതെന്ന് സംഘടന ആരോപിച്ചു. ഭാരതം ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ഭീകരതയെ ഉപയോഗിക്കുന്ന പാകിസ്താൻ, സ്വന്തം മണ്ണിലെ സംഘർഷങ്ങളിഷ പതറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അമേരിക്കയും യുകെയും ഭീകര സംഘടനയായി പ്രഖ്യാപിച്ച ബിഎൽഎയുടെ ഈ ഭീഷണി പാക് സൈനിക കേന്ദ്രങ്ങളിൽ വലിയ ആശങ്കയാണ് പടർത്തിയിരിക്കുന്നത്. ഏഴ് ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിക്കുന്നതോടെ പാകിസ്താൻ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.











Discussion about this post