ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കവെ, യുഎസിനെതിരെ കടുത്ത ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനുനേരെ നീങ്ങുന്ന അമേരിക്കൻ യുദ്ധക്കപ്പലുകളെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ കൈവശമുണ്ടെന്നാണ് ഖമേനി മുന്നറിയിപ്പ് നൽകിയത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് (USS Gerald R. Ford) തകർന്ന് കടലിൽ താഴുന്ന തരത്തിലുള്ള എഐ (AI) നിർമ്മിത ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഖമേനി തന്റെ നിലപാട് വ്യക്തമാക്കിയത്.
“അമേരിക്കക്കാർ നിരന്തരം പറയുന്നത് അവർ ഇറാന് നേരെ യുദ്ധക്കപ്പൽ അയച്ചിട്ടുണ്ടെന്നാണ്. യുദ്ധക്കപ്പൽ അപകടകാരിയായ ഒന്നാണെന്നതിൽ സംശയമില്ല. എന്നാൽ ആ കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ അതിനേക്കാൾ അപകടകാരികളാണ്,” ഖമേനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചു. ഏറ്റവും ശക്തമായ സൈന്യത്തിനും ചിലപ്പോൾ അപ്രതീക്ഷിതമായ പ്രഹരങ്ങൾ ഏൽക്കാമെന്നും അതിൽ നിന്ന് അവർക്ക് എഴുന്നേൽക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനീവയിൽ രണ്ടാം ഘട്ട ആണവ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ പ്രകോപനപരമായ പ്രസ്താവന പുറത്തുവന്നത്. 2015-ലെ ആണവ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിന് ശേഷം തകർന്ന ബന്ധം പുനഃസ്ഥാപിക്കാനാണ് ഇരുരാജ്യങ്ങളും ഇപ്പോൾ ശ്രമിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് ചില അടിസ്ഥാന തത്വങ്ങളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു. അതേസമയം, ചർച്ചകൾ പരാജയപ്പെട്ടാൽ അത് ഇറാന്റെ മോശം കാലമായിരിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പശ്ചിമേഷ്യയിൽ അമേരിക്ക യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിന് പുറമെ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള വമ്പൻ കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. ഇതിന് മറുപടിയെന്നോണം ഹോർമൂസ് കടലിടുക്കിൽ ഇറാൻ മിസൈൽ പരീക്ഷണങ്ങളും നാവിക അഭ്യാസങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികമായ പോർവിളി മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുകയാണ്.









Discussion about this post