മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ജയതിലകിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി എൻ. പ്രശാന്ത് ഐഎഎസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയതിലകിനെ ‘മുഖ്യ സചിവോത്തമൻ’ എന്ന് പരിഹസിച്ചുകൊണ്ട് പ്രശാന്ത് രംഗത്തെത്തിയത്. മാദ്ധ്യമപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന ‘പരസ്പര സഹായ സഹകരണ സംഘം’ അഴിമതി മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് പ്രശാന്ത് ആരോപിക്കുന്നു. കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) നടത്തിയ 25 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് എജി (അക്കൗണ്ടന്റ് ജനറൽ) നൽകിയ റിപ്പോർട്ട് പൂഴ്ത്തിവെക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
2022-ലാണ് കെയുഡബ്ല്യുജെ നടത്തിയ ഫണ്ട് വെട്ടിപ്പിൽ നടപടിയെടുക്കാൻ എജി ധനവകുപ്പിന് റിപ്പോർട്ട് നൽകിയത്. തുടർന്ന് 2023 മാർച്ചിൽ ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വെട്ടിച്ച ഫണ്ട് തിരിച്ചുപിടിക്കുകയും ക്രിമിനൽ കേസെടുക്കുകയും ചെയ്യേണ്ട സ്ഥാനത്ത്, വരേണ്യ മാദ്ധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ അന്നത്തെ ധനകാര്യ സെക്രട്ടറിയായിരുന്ന ജയതിലക് ഫയലുകൾ പൂഴ്ത്തിയെന്നാണ് ആരോപണം. തന്റെ വിരമിക്കൽ വരെ ഫയലിൽ തീരുമാനമുണ്ടാകില്ലെന്ന് ജയതിലക് മാദ്ധ്യമ നേതാക്കൾക്ക് ഉറപ്പുനൽകിയതായും പ്രശാന്ത് പരിഹസിക്കുന്നു. എജിയുടെ ഓഡിറ്റ് റിപ്പോർട്ടുകൾ ഹജൂർ കച്ചേരിയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാർ ചവറ്റുകൊട്ടയിലെറിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എജിയിൽ നിന്ന് മാസാമാസം വരുന്ന ഓർമ്മപ്പെടുത്തലുകളെ ‘പ്രണയലേഖനം’ എന്നാണ് പ്രശാന്ത് വിശേഷിപ്പിച്ചത്. ഇത്തവണ വാലന്റൈൻസ് ഡേയ്ക്ക് മുൻപായി എജി അയച്ച കത്തും പൂഴ്ത്തിവെക്കാൻ നീക്കം നടക്കുന്നുണ്ട്. മുൻപ് എജിയുടെ കത്ത് പരസ്യപ്പെടുത്തിയതിന് തനിക്കെതിരെ അച്ചടക്ക നടപടി എടുത്ത ജയതിലകിനെ പ്രശാന്ത് വെല്ലുവിളിക്കുന്നു. മറ്റുള്ളവരുടെ കിടപ്പറയിൽ വരെ മൈക്ക് തിരുകിക്കയറ്റുന്ന ചാനലുകൾ ജയതിലകിന്റെ അഴിമതിയെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് പൊതുജനം അറിയണം. പാവപ്പെട്ട രോഗികൾക്കും അശരണർക്കും നൽകാൻ സർക്കാരിന്റെ കൈയ്യിൽ പണമില്ലാത്ത സാഹചര്യത്തിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുന്നത്. മാദ്ധ്യമങ്ങൾ എക്കാലവും സംരക്ഷിക്കുമെന്ന തെറ്റിദ്ധാരണയിൽ സത്യം മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ജയതിലക് പദവിയുടെ വില കളയരുതെന്നും പ്രശാന്ത് എൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് ഭരണസിരാകേന്ദ്രത്തിൽ വീണ്ടും കനക്കുന്നതിന്റെ സൂചനയാണിത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
പ്രമുഖർ ഉൾപ്പെട്ട കെയുഡബ്ല്യുജെ എന്ന മാധ്യമ സംഘടന നടത്തിയ 25 ലക്ഷം രൂപ സർക്കാർ ഫണ്ട് വെട്ടിപ്പിൽ നടപടി എടുക്കാൻ നിർദ്ദേശിച്ച് 2022 ൽ എജി ധനവകുപ്പിനു റിപ്പോർട്ടു നൽകിയിരുന്നു. തുടർന്ന് 2023 മാർച്ചിൽ ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ് സർക്കാരിന് അന്വേഷണ റിപ്പോർട്ടു സമർപ്പിച്ചു. ഫണ്ട് തിരിച്ച് പിടിക്കുകയും ക്രിമിനൽ കേസ് എടുക്കുകയും ചെയ്യേണ്ട കാര്യമാണ്.
ഉദ്യോഗസ്ഥ- മാധ്യമ – രാഷ്ട്രീയ ദുഷ്പ്രഭുക്കന്മാരുടെ പരസ്പര സഹായ സഹകരണ സംഘം ഹജൂർ കച്ചേരി അടക്കി വാഴുമ്പോൾ എജിയുടെ ഓഡിറ്റ് റിപ്പോർട്ടുകൾ ചവറ്റു കൊട്ടയിലാകും. അനന്തപുരിയിലെ ഹജൂർ കച്ചേരിയിൽ കുടികൊള്ളുന്ന മുഖ്യ സചിവോത്തമൻ ജയതിലകിന് ഭരണഘടനാ സ്ഥാപനമായ എജിയോട് പുല്ലുവിലയാണെന്നു വീണ്ടും തെളിഞ്ഞു.
വരേണ്യ മാധ്യമ പ്രവർത്തകരെ സംരക്ഷിക്കാൻ ഫയൽ ഹജൂർ കച്ചേരിയിലെ ഗുമസ്തന്മാർക്കിടയിൽ തെക്കു വടക്ക് ഓടിക്കാനായിരുന്നു അന്നത്തെ ധനകാര്യ സെക്രട്ടറിയായ ജയതിലകിൻ്റെ തീരുമാനം. താൻ അടുത്തൂൺ ആകുന്ന വരേക്ക് ഫയൽ തീർപ്പാകില്ലെന്ന ഉറപ്പും നേതാക്കൾക്കു നൽകി.
എജിക്കു പക്ഷേ സചിവോത്തമനെ പേടിയില്ലല്ലോ. മാസാമാസം ഓർമക്കുറിപ്പുകൾ സെക്രട്ടേറിയറ്റിലെത്തും. ഇത്തവണ വാലൻ്റെൻസ് ഡേയ്ക്കു മുൻപായും ഒരു പ്രണയ ലേഖനം സെക്രട്ടേറിയറ്റിലെത്തി.
പബ്ലിക് ഡോക്യുമെന്റായ ഈ കടിതം പൊതുജനം വായിക്കുന്നതിൽ നമുക്കാർക്കും ഒരു നിയമ ലംഘനവും തോന്നില്ലെങ്കിലും ചിലർ വ്യത്യസ്തരാണ്; ഇത് ഏത് വിധേനയും പൂഴ്ത്തിവെക്കണം പോലും! എജിയുടെ മുൻപത്തെ പ്രണയ ലേഖനം പരസ്യപ്പെടുത്തിയതിനു എനിക്കെതിരെ പുതിയ അച്ചടക്ക നടപടിക്ക് ഉത്തരവിട്ട പ്രിയപ്പെട്ട ഡോ. ജയതിലക്, പുതിയ പ്രണയ ലേഖനവും നാലാൾ വായിക്കട്ടെ, അറിയട്ടെ! മറ്റുള്ളവരുടെ കിടപ്പറയിൽ വരെ മൈക്ക് കുത്തിത്തിരുകി കയറുന്ന ചില ചാനലുകൾക്ക് ഡോ. ജയതിലക് നടത്തുന്ന അഴിമതികളെക്കുറിച്ച് ഒരു വാക്ക് പോലും ഉരിയാടാൻ പറ്റാത്തത് എന്ത് കൊണ്ട് എന്ന് പൊതുജനം അറിയണമല്ലോ!
പാവപ്പെട്ട രോഗികൾക്കും അശരണർക്കും കൊടുക്കാൻ സർക്കാരിന് പണമില്ലാതിരിക്കുമ്പോഴാണ് തിരിച്ച് പിടിക്കേണ്ട ലക്ഷങ്ങളും കോടികളും കണ്ടില്ലെന്ന് നടിക്കുന്നത്. മാധ്യമങ്ങൾ എക്കാലവും സംരക്ഷിക്കും എന്ന തെറ്റിദ്ധാരണയിൽ, ചെയ്തികൾ രഹസ്യമാക്കി വെക്കാനും സത്യത്തെ മറയ്ക്കാനും, അതിലും വലിയ തെറ്റുകളിലേക്ക് താങ്കൾ ദിനംപ്രതി അധഃപതിക്കുകയാണെന്ന് ചീഫ് സെക്രട്ടറി ഓഫീസിലെ സ്റ്റാഫ് തന്നെ പറയുന്നു. വീണ്ടും പറയട്ടെ പ്രിയപ്പെട്ട ഡോ. ജയതിലക്, ഇരിക്കുന പദവിയുടെ വില കളയരുത്.













Discussion about this post