തിരുവനന്തപുരത്ത് പോലീസുകാരനെ എസ്എഫ്‌ഐ പ്രവർത്തകർ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തിൽ ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വൻ പ്രതിഷേധവും വാക്കേറ്റവും. ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന പ്രതിനിധി സമ്മേളനത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭരണപക്ഷ അനുകൂല സംഘടനകളും മറുവിഭാഗവും തമ്മിലുള്ള തർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ടിജോ തോമസ് നടത്തിയ പ്രസംഗമാണ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയത്.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ശേഷമായിരുന്നു പ്രതിനിധി സമ്മേളനം. ചർച്ചയ്ക്കായി അനുവദിച്ച സമയത്തിനുള്ളിൽ പോലീസുകാരുടെ അടിസ്ഥാന പ്രശ്നങ്ങൾ ടിജോ തോമസ് ഉന്നയിച്ചു. എന്നാൽ, തിരുവനന്തപുരത്ത് സഹോദരിക്കൊപ്പം നടന്നുപോയ പോലീസുകാരനെ എസ്എഫ്‌ഐക്കാർ അതിദാരുണമായി മർദ്ദിച്ച വിഷയം ടിജോ വേദിയിൽ ഉന്നയിച്ചതോടെ ഭരണപക്ഷ അനുകൂലികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു. മറ്റൊരു പോലീസുകാരനും ഈ ഗതി വരാതിരിക്കാൻ എസ്എഫ്‌ഐക്കെതിരെ സമ്മേളനത്തിൽ പ്രമേയം പാസാക്കണമെന്ന ടിജോയുടെ ആവശ്യമാണ് തർക്കത്തിന് കാരണമായത്.
ടിജോ പ്രസംഗം തുടർന്നതോടെ പ്രസീഡിയത്തിലിരുന്നവരും ഭരണപക്ഷ സംഘടനയിൽപ്പെട്ടവരും ഇദ്ദേഹത്തെ തടയാൻ ശ്രമിക്കുകയും വേദിയിലേക്ക് ഇരച്ചുകയറാൻ നോക്കുകയും ചെയ്തു. ഇതിനിടെ ടിജോയെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെ ഹാളിൽ വൻ വാക്കേറ്റമുണ്ടായി. പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും അഭിപ്രായം പറയാൻ അനുവദിക്കുന്നില്ലെന്ന പരാതിയും ടിജോ ഉന്നയിച്ചു. ഒടുവിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.ജി. അഭിജിത്ത് മറുപടി പ്രസംഗം നടത്തുന്നതിനിടെ, പ്രതിഷേധസൂചകമായി 15 പേരടങ്ങുന്ന സംഘം യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ സമയം കൂടുതൽ എടുത്തതിനാലാണ് ടിജോയെ തടഞ്ഞതെന്നും എസ്എഫ്‌ഐ വിഷയമല്ല തർക്കത്തിന് കാരണമെന്നുമാണ് ഭരണപക്ഷ യൂണിയന്റെ വിശദീകരണം. സ്വന്തം സഹപ്രവർത്തകൻ തെരുവിൽ തല്ലുകൊള്ളുമ്പോഴും രാഷ്ട്രീയ വിധേയത്വം കാട്ടി അതിനെതിരെ ശബ്ദമുയർത്താൻ മടിക്കുന്ന സംഘടനാനേതൃത്വത്തിനെതിരെ പോലീസുകാർക്കിടയിൽ തന്നെ വലിയ അമർഷമാണ് പുകയുന്നത്.









Discussion about this post