ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടെമിസ്-2 (Artemis II) ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. ദൗത്യത്തിന്റെ ഭാഗമായ എസ്എൽഎസ് (SLS) റോക്കറ്റിന്റെ രണ്ടാമത്തെ വെറ്റ് ഡ്രസ് റിഹേഴ്സൽ (Wet Dress Rehearsal) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ആരംഭിച്ചു. വിക്ഷേപണത്തിന് തൊട്ടുമുൻപുള്ള എല്ലാ നടപടിക്രമങ്ങളും കൃത്യമായി പരീക്ഷിക്കുന്ന ഘട്ടമാണിത്. നിലവിൽ റോക്കറ്റിന്റെ കോർ സ്റ്റേജിലും പ്രൊപ്പൽഷൻ സ്റ്റേജിലും സൂപ്പർ കോൾഡ് ലിക്വിഡ് ഓക്സിജനും ലിക്വിഡ് ഹൈഡ്രജനും നിറയ്ക്കുന്ന ‘ടാങ്കിംഗ്’ പ്രക്രിയ പുരോഗമിക്കുകയാണ്. ഏകദേശം 7 ലക്ഷം ഗാലൻ ഇന്ധനമാണ് റോക്കറ്റിലേക്ക് നിറയ്ക്കുന്നത്.
ഫെബ്രുവരി 20-ന് ഇന്ത്യൻ സമയം രാവിലെ 7 മണിയോടെ വിക്ഷേപണത്തിന്റെ കൃത്യമായ കൗണ്ട്ഡൗൺ പുനരാവിഷ്കരിച്ചുകൊണ്ടുള്ള പരീക്ഷണം നടക്കും. നേരത്തെ ഫെബ്രുവരി 3-ന് നടന്ന ആദ്യ പരീക്ഷണത്തിനിടെ ഹൈഡ്രജൻ ചോർച്ച കണ്ടതിനെത്തുടർന്ന് കൗണ്ട്ഡൗൺ അഞ്ചാം മിനിറ്റിൽ നിർത്തിവെച്ചിരുന്നു. തുടർന്ന് ഇന്ധന ഫിൽട്ടറിലെ തകരാറുകൾ പരിഹരിച്ച ശേഷമാണ് നാസ ഇപ്പോൾ രണ്ടാമത്തെ പരീക്ഷണത്തിന് മുതിരുന്നത്. ഈ പരീക്ഷണം വിജയകരമായാൽ 2026 മാർച്ചിൽ ആർട്ടെമിസ്-2 വിക്ഷേപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. മനുഷ്യനെ വഹിച്ചുകൊണ്ട് 50 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആദ്യ ദൗത്യമാണിതെന്ന പ്രത്യേകതയുമുണ്ട്.
കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ 10 ദിവസത്തെ ചാന്ദ്രയാത്രയിൽ പങ്കാളികളാകുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്ത് തിരികെ വരുന്ന ഈ ദൗത്യം വിജയിച്ചാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ആർട്ടെമിസ്-3 ദൗത്യത്തിലേക്ക് നാസ കടക്കുകയുള്ളൂ. പരീക്ഷണത്തിന്റെ ഫലങ്ങളെക്കുറിച്ച് ഫെബ്രുവരി 20-ന് രാത്രി 9:30-ന് നാസ ഔദ്യോഗിക വാർത്താസമ്മേളനം നടത്തും. ഭൂമിയുടെ ഭ്രമണപഥത്തിന് അപ്പുറത്തേക്ക് മനുഷ്യൻ വീണ്ടും യാത്ര തിരിക്കുമ്പോഴുള്ള സുരക്ഷാ സംവിധാനങ്ങളും ആശയവിനിമയ ശേഷിയുമാണ് ഈ ഘട്ടത്തിൽ പ്രധാനമായും പരിശോധിക്കുന്നത്.












Discussion about this post