ചൈനയുടെയും പാകിസ്താൻ്റെയും വെല്ലുവിളികൾക്ക് മറുപടിയായി ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധാമൻ (INS Aridhaman) നാവികസേനയുടെ ഭാഗമാകുന്നു. ഈ വർഷം ഏപ്രിൽ-മെയ് മാസത്തോടെ സബ്മറൈൻ കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണത്തെ അതീവ രഹസ്യമായ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ (SBC) നിർമ്മിച്ച അരിധാമൻ മാസങ്ങളായി കടലിൽ പരീക്ഷണയോട്ടം നടത്തിവരികയായിരുന്നു. ഇതോടെ അമേരിക്കയും റഷ്യയും ഉൾപ്പെടുന്ന ലോകത്തെ വമ്പൻ ആണവശക്തികളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ സുരക്ഷിതമായിരിക്കുകയാണ്.
സ്വകാര്യ മേഖലയിലെ പ്രമുഖരായ എൽ ആൻഡ് ടി (L&T) ആണ് അരിധാമന്റെ നിർമ്മാണത്തിന് പിന്നിൽ. മുൻഗാമികളായ ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാട്ട് എന്നിവയെ അപേക്ഷിച്ച് കൂടുതൽ പ്രഹരശേഷിയുള്ളതാണ് അരിധാമൻ. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ സമുദ്രത്തിനടിയിൽ മാസങ്ങളോളം തങ്ങാൻ ശേഷിയുള്ള ആണവ റിയാക്ടറുകളാണ് ഈ അന്തർവാഹിനിയുടെ കരുത്ത്. 750 കിലോമീറ്റർ പരിധിയുള്ള കെ-15 മിസൈലുകൾക്ക് പുറമെ, 3,000 കിലോമീറ്ററിന് മുകളിൽ പ്രഹരപരിധിയുള്ള കെ-4 ലോംഗ് റേഞ്ച് ബാലസ്റ്റിക് മിസൈലുകളും (SLBM) അരിധാമനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒളിഞ്ഞിരുന്ന് ശത്രുവിനെ തകർക്കാനുള്ള ഇന്ത്യയുടെ ശേഷി ഇതോടെ ഇരട്ടിയാകും.
മൂന്ന് സേനകളുടെയും സംയുക്ത കമാൻഡായ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന് (SFC) കീഴിലായിരിക്കും അന്തർവാഹിനിയുടെ പ്രവർത്തനം. അരിധാമന് പിന്നാലെ ‘എസ്-4’ (S4) എന്ന് പേരിട്ടിരിക്കുന്ന നാലാമത്തെ അന്തർവാഹിനിയും താമസിയാതെ നാവികസേനയുടെ ഭാഗമാകും. കൂടാതെ നിലവിലുള്ള അന്തർവാഹിനികളുടെ ഇരട്ടി വലിപ്പമുള്ള ‘എസ്-5’ (S5) എന്ന വമ്പൻ അന്തർവാഹിനിയുടെ നിർമ്മാണവും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പമാണ് സ്വന്തമായി ആണവ അന്തർവാഹിനി നിർമ്മിക്കാനുള്ള ഇന്ത്യയുടെ കുതിപ്പ്. സമുദ്രത്തിനടിയിലെ ഇന്ത്യയുടെ ഈ വൻശക്തി പ്രകടനം മേഖലയിലെ പ്രതിരോധ സമവാക്യങ്ങൾ തന്നെ മാറ്റിമറിക്കും.












Discussion about this post