ബംഗ്ലാദേശിൽ തീവ്രവാദ ശക്തികൾ അഴിച്ചുവിട്ട അരാജകത്വത്തിനും ഇന്ത്യാവിരുദ്ധ കാമ്പയിനുകൾക്കും അറുതിയാകുന്നു. ബംഗ്ലാദേശിൽ നിന്നുള്ള യാത്രക്കാർക്കായി നിർത്തിവെച്ചിരുന്ന എല്ലാ വിഭാഗത്തിലുമുള്ള വിസ സേവനങ്ങൾ ഇന്ത്യ ഉടൻ പുനരാരംഭിക്കുമെന്ന് മുതിർന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ അറിയിച്ചു. സിലിഹെറ്റിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷണർ അനിരുദ്ധ ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരതത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾക്കും അയൽപക്ക സൗഹൃദത്തിനും വെല്ലുവിളിയുയർത്തിയ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പടിയിറങ്ങിയതിന് പിന്നാലെയാണ് വിസ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം അധികാരമേറ്റ യൂനുസ് ഭരണകൂടം ഇന്ത്യാവിരുദ്ധർക്കും തീവ്രവാദികൾക്കും താവളമൊരുക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശിലെ ഇന്ത്യൻ എംബസികൾക്കും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കും നേരെ ഇസ്ലാമിക് തീവ്രവാദികൾ ഭീഷണി മുഴക്കിയതിനെത്തുടർന്ന് 2025 ഡിസംബറിലാണ് ഇന്ത്യ വിസ സേവനങ്ങൾ ഭാഗികമായി നിർത്തിവെച്ചത്. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലായിരുന്നു മോദി സർക്കാർ. എന്നാൽ ഫെബ്രുവരി 12-ന് നടന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി (BNP) നേതാവ് താരിഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ നയതന്ത്ര ബന്ധത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി.
താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുത്തതും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ അഭിനന്ദനമറിയിച്ചതും പുതിയൊരു തുടക്കത്തിന്റെ സൂചനയാണ്. വിസ വിതരണം സാധാരണ നിലയിലാക്കുന്നതിലൂടെ ഭാരതത്തിന്റെ സാമ്പത്തിക-സാംസ്കാരിക സ്വാധീനം അയൽരാജ്യത്ത് ഉറപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ മെഡിക്കൽ വിസകൾ മാത്രമാണ് പരിഗണിക്കുന്നത്. വരും ദിവസങ്ങളിൽ ടൂറിസ്റ്റ്, ബിസിനസ് വിസകളും പൂർണ്ണതോതിൽ പുനരാരംഭിക്കും. ഭാരതത്തെ പിണക്കി മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവിലാണ് പുതിയ ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ, സുരക്ഷ ഉറപ്പാക്കുമെന്ന് പുതിയ സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.











Discussion about this post