ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ ചുവപ്പൻ ഭീകരതയുടെ കോട്ടയായ ബീഹാറിൽ ഇനി സമാധാനത്തിന്റെ പുലരി. വർഷങ്ങളായി സുരക്ഷാ സേനയെ വെട്ടിച്ച് കാടുകളിൽ വിഘടനവാദത്തിന് വിത്തിട്ട പ്രമുഖ കമ്യൂണിസ്റ്റ് ഭീകര നേതാവ് സുരേഷ് കോഡ എന്ന മുസ്തകിം കീഴടങ്ങിയതോടെ ബീഹാർ ഔദ്യോഗികമായി ‘നക്സൽ വിമുക്ത’മായതായി ബീഹാർ പോലീസ് പ്രഖ്യാപിച്ചു. ബുധനാഴ്ച മുംഗർ ജില്ലയിൽ വെച്ച് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് (STF) മുന്നിലാണ് ആയുധങ്ങൾ വെച്ച് കീഴടങ്ങിയത്. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷാ നയത്തിൽ കൈവരിച്ച ഈ വലിയ വിജയത്തെ ദേശീയതയിൽ വിശ്വസിക്കുന്ന ജനത ആവേശത്തോടെയാണ് വരവേൽക്കുന്നത്.
രാജ്യദ്രോഹക്കുറ്റമായ യുഎപിഎ (UAPA) ഉൾപ്പെടെ 60-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ സുരേഷ് കോഡയെ പിടികൂടാൻ സർക്കാർ മൂന്ന് ലക്ഷം രൂപയായിരുന്നു തലയ്ക്ക് വിലയിട്ടിരുന്നത്. കീഴടങ്ങൽ ചടങ്ങിൽ മൂന്ന് അസാൾട്ട് റൈഫിളുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ, മാഗസിനുകൾ എന്നിവ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. വികസന വിരുദ്ധമായ കമ്യൂണിസ്റ്റ് ഭീകര പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാൻ തീരുമാനിച്ച സുരേഷ് കോഡയ്ക്ക് സർക്കാരിന്റെ ‘ആത്മസമർപ്പൺ സഹ പുനർവാസ് യോജന’ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. മൂന്ന് ലക്ഷം രൂപയുടെ റിവാർഡിന് പുറമെ, അഞ്ച് ലക്ഷം രൂപ ഇൻസെന്റീവായും 36 മാസത്തേക്ക് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡും ഇയാൾക്ക് ലഭിക്കും.
നക്സലിസത്തെ മുളയിലേ നുള്ളാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശക്തമായ നിലപാടാണ് ബീഹാറിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. വികസന പ്രവർത്തനങ്ങൾ തടയുകയും പാവപ്പെട്ട ഗ്രാമീണരെ തോക്കിൻമുനയിൽ നിർത്തുകയും ചെയ്തിരുന്ന കമ്യൂണിസ്റ്റ് ഭീകര ശൃംഖലയുടെ അന്ത്യം കുറിച്ചതോടെ ബീഹാറിലെ മലയോര മേഖലകൾ ഇനി വികസനത്തിന്റെ പാതയിലേക്ക് നീങ്ങും. രാജ്യത്തെ വെട്ടിമുറിക്കാൻ ആഗ്രഹിക്കുന്ന വിഘടനവാദ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ് ബീഹാറിൽ നിന്നുള്ള ഈ വാർത്ത. കമ്യൂണിസ്റ്റ് ഭീകരത ഇല്ലാതാകുന്നതോടെ ഗ്രാമീണ മേഖലയിൽ റോഡുകളും സ്കൂളുകളും ആശുപത്രികളും തടസ്സമില്ലാതെ നിർമ്മിക്കാൻ കഴിയുമെന്നത് ഇരട്ട എൻജിൻ സർക്കാരിന്റെ വിജയമായി വിലയിരുത്തപ്പെടുന്നു.











Discussion about this post