കേരളത്തെയാകെ വിഴുങ്ങുന്ന എംഡിഎംഎ (MDMA) എന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്താനാകാതെ പകച്ച് പോലീസ്. കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ സംസ്ഥാനത്തേക്ക് ഒഴുകുന്ന ഈ മാരക ലഹരിവസ്തു എവിടെയാണ് നിർമ്മിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും പോലീസിനോ എക്സൈസിനോ വ്യക്തമായ ധാരണയില്ല. ‘എംഡിഎംഎ കിച്ചണുകൾ’ എന്നറിയപ്പെടുന്ന രഹസ്യ നിർമ്മാണ ശാലകൾ വെറും സാങ്കൽപ്പികമല്ലെന്നും ബെംഗളൂരു കേന്ദ്രീകരിച്ച് ആഫ്രിക്കൻ സ്വദേശികളുടെ നേതൃത്വത്തിൽ ഇവ പ്രവർത്തിക്കുന്നുണ്ടെന്നും സൂചനകളുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തുന്നില്ല.
രാസവസ്തുക്കൾ കൃത്യമായ അളവിൽ കൂട്ടിച്ചേർത്ത് എംഡിഎംഎ തയ്യാറാക്കാൻ വലിയ സൗകര്യങ്ങളൊന്നും ആവശ്യമില്ലെന്നതാണ് പോലീസിനെ കുഴയ്ക്കുന്ന പ്രധാന ഘടകം. ഘടക പദാർത്ഥങ്ങളും നിർമ്മാണ രീതിയും അറിയാവുന്നവർക്ക് ചെറിയ രഹസ്യ കേന്ദ്രങ്ങളിൽ വെച്ചുതന്നെ ഇത് നിർമ്മിക്കാനാകും. കർണാടകയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്താൻ കേരളം താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഫലപ്രദമായ നീക്കങ്ങളൊന്നും ഉണ്ടായില്ല. ഉറവിടം തേടി അന്യസംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ പ്രാദേശിക ഉദ്യോഗസ്ഥരിൽ നിന്ന് വേണ്ടത്ര സഹായം ലഭിക്കാത്തതും തിരിച്ചടിയാകുന്നു.
ഇതര സംസ്ഥാനങ്ങളിൽ പോയി കുറ്റവാളികളെ പിടികൂടുന്നതിൽ മിടുക്കരാണെങ്കിലും ലഹരിക്കേസുകളിൽ കേരള പോലീസ് നിസ്സഹായരാകുകയാണ്. ലഹരിയുടെ ഉറവിടം തേടി ദിവസങ്ങളോളം അന്യസംസ്ഥാനങ്ങളിൽ തങ്ങേണ്ടി വരുന്നത് പ്രാദേശിക സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കും. കൂടാതെ, ഇതിനായി വരുന്ന ഭീമമായ സാമ്പത്തിക ബാധ്യതയും ഔദ്യോഗിക വാഹനത്തിന് ഡിജിപിയുടെ അനുമതി ലഭിക്കാനുള്ള കാലതാമസവും അന്വേഷണത്തെ തളർത്തുന്നു. പിടികൂടപ്പെടുന്ന വിദേശികളാകട്ടെ, വിസ കാലാവധി കഴിഞ്ഞവരാണെങ്കിൽ ജാമ്യം ലഭിച്ചാലുടൻ നാടുകടത്തപ്പെടും. ഇതോടെ ലഹരി ശൃംഖലയുടെ മുകളിലോട്ടുള്ള കണ്ണികൾ സുരക്ഷിതരായി തുടരുന്നു.
വിദേശത്തുനിന്ന് രാസലഹരി ഇന്ത്യയിലെത്തിച്ച് വിതരണം ചെയ്യുന്നുവെന്നാണ് പിടിക്കപ്പെടുന്നവരുടെ സ്ഥിരം മൊഴി. എന്നാൽ ഇതിനപ്പുറം, ഇന്ത്യയ്ക്കുള്ളിലെ രഹസ്യ ലഹരി അടുക്കളകൾ പൂട്ടാൻ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപിതമായ നീക്കം അനിവാര്യമായിരിക്കുകയാണ്.













Discussion about this post