ഡൽഹിയിൽ നടന്ന ആഗോള എഐ ഇംപാക്ട് സമ്മിറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഷർട്ടൂരി പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം. മഹാരാഷ്ട്രയിലെ മുലുണ്ടിൽ വെച്ച് ബിജെപി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശുകയും ‘ലഷ്കർ-ഇ-രാഹുൽ’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആർഎസ്എസിനെതിരെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ താനെ കോടതിയിൽ പുതിയ ജാമ്യവ്യവസ്ഥകൾ സമർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു രാഹുലിന് നേരെ ബിജെപി പ്രവർത്തകർ രോഷമുയർത്തിയത്.
കഴിഞ്ഞ ദിവസം ഭാരത് മണ്ഡപത്തിൽ നടന്ന അന്താരാഷ്ട്ര എഐ ഉച്ചകോടി അലങ്കോലപ്പെടുത്താൻ കോൺഗ്രസ് വൻ സന്നാഹമാണ് ഒരുക്കിയിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതീവ സുരക്ഷാ മേഖലയായ ഇവിടെ പ്രവേശിക്കാൻ ഇവർ വ്യാജ ക്യുആർ കോഡുകൾ സംഘടിപ്പിച്ചതായാണ് വിവരം. ആദ്യം കറുത്ത കുടകളിൽ മുദ്രാവാക്യങ്ങൾ പതിച്ച് അകത്തുകയറാനായിരുന്നു പ്ലാൻ. എന്നാൽ കുടകൾ കവാടത്തിൽ തടയാൻ സാധ്യതയുള്ളതിനാൽ പിന്നീട് ടി-ഷർട്ടുകൾക്കുള്ളിൽ സ്റ്റിക്കറുകൾ ഒട്ടിച്ച് അകത്തുകയറുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നീ നാല് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യ ഒരു ആഗോള സാങ്കേതിക കരുത്തായി മാറുന്ന വേളയിൽ കോൺഗ്രസ് രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ആരോപിച്ചു. ഇത് രാഷ്ട്രീയ എതിർപ്പല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢശ്രമമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹിക്ക് പുറമെ ഹൈദരാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങളിലും ബിജെപി പ്രവർത്തകർ തെരുവിലിറങ്ങി. രാഷ്ട്രീയ വൈരത്തിനപ്പുറം അന്താരാഷ്ട്ര വേദികൾ ഉപയോഗിച്ച് രാജ്യത്തെ അപമാനിക്കുന്ന രീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപി ക്യാമ്പുകളിൽ നിന്ന് ഉയരുന്നത്.













Discussion about this post