മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് കാസർകോട് സ്വദേശി ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം. “ഞാൻ ഖുറാനിൽ തൊട്ട് സത്യം ചെയ്തു, ഞാനല്ല അത് എടുത്തതെന്ന്.എന്നിട്ടും അവരാരും വിശ്വസിച്ചില്ല” – നീറുന്ന ഓർമ്മകളുമായി ജസീലയുടെ ഉമ്മ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ ഞായറാഴ്ച എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജസീല, കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതിന് മുൻപ് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി ജസീല പുറത്തുവിട്ട വീഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമാവുകയാണ്.
ജസീലയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണ്ണം കാണാതായതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സുഹൃത്ത് വിളിച്ചതനുസരിച്ചാണ് ജസീല ആ വീട്ടിൽ പോയത്. എന്നാൽ സ്വർണ്ണം നഷ്ടപ്പെട്ടതോടെ ജസീലയാണ് ഇത് കവർന്നതെന്ന് ആരോപിച്ച് സുഹൃത്തും വീട്ടുകാരും ജസീലയുടെ വീട്ടിലെത്തി വലിയ രീതിയിൽ ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ അപമാനത്തിന് പുറമെ ഭർത്താവിന്റെ കുടുംബവും ജസീലയെ സംശയിക്കുകയും ആക്ഷേപിക്കുകയും ചെയ്തതോടെ യുവതി കടുത്ത മാനസിക വിഷമത്തിലായി. താൻ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താൻ പരിശുദ്ധ ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും അത് ചെവികൊണ്ടില്ലെന്ന് കുടുംബം പറയുന്നു.
ആദൂർ പോലീസ് സ്റ്റേഷനിൽ സുഹൃത്ത് നൽകിയ പരാതിയെ തുടർന്ന് ജസീലയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ജസീലയ്ക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പ്രാഥമികമായ അന്വേഷണം മാത്രമാണ് നടത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. എന്നാൽ പോലീസിൽ പരാതി നൽകാൻ താൻ ശ്രമിച്ചെങ്കിലും അവർ അത് സ്വീകരിച്ചില്ലെന്ന് ജസീല വീഡിയോയിൽ ആരോപിക്കുന്നുണ്ട്. നിയമപാലകരിൽ നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലും അവരെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് സംശയിക്കുന്നു.
ആറും നാലും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് ജസീലയ്ക്കുള്ളത്. ഉമ്മ മരിച്ചതറിയാതെ ‘അമ്മ എവിടെ’ എന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നത് കണ്ടുനിൽക്കുന്നവരുടെ കരളലിയിപ്പിക്കുകയാണ്. താൻ നേരിട്ട അപമാനത്തിനും നീതിനിഷേധത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജസീലയുടെ കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. സ്വർണ്ണം കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നിരപരാധിയായ ഒരു യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം













Discussion about this post