അതിർത്തി കടന്നുള്ള പാകിസ്താന്റെ വ്യോമാക്രമണത്തിന് പിന്നാലെ കടുത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി അഫ്ഗാനിസ്ഥാൻ. തങ്ങൾക്കിഷ്ടമുള്ള സമയത്ത്, തങ്ങൾ നിശ്ചയിക്കുന്ന രീതിയിൽ പാകിസ്താന് തിരിച്ചടി നൽകുമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണ് പാകിസ്താൻ നടത്തിയതെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും താലിബാൻ വക്താക്കൾ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പക്തിക, നംഗർഹാർ പ്രവിശ്യകളിൽ പാക് വ്യോമസേന നടത്തിയ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാകിസ്താൻ അവകാശപ്പെടുമ്പോഴും, കൊല്ലപ്പെട്ടത് നിരപരാധികളായ സാധാരണക്കാരാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പക്തികയിലെ ബെർമൽ ജില്ലയിൽ പാക് മിസൈലുകൾ പതിച്ചത് ഒരു സാധാരണക്കാരന്റെ വീടിന് മുകളിലാണ്. ഈ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 16 പേർ തൽക്ഷണം കൊല്ലപ്പെട്ടു. ആ കുടുംബത്തിന്റെ വംശാവലി തന്നെ ഇല്ലാതാക്കുന്ന ക്രൂരതയാണ് പാകിസ്താൻ ചെയ്തതെന്ന് ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻ (IHRF) കുറ്റപ്പെടുത്തി. തകർന്ന വീടിനുള്ളിൽ നിന്ന് രണ്ട് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അവരുടെ ഉറ്റവരെയെല്ലാം പാക് സൈന്യം ഇല്ലാതാക്കി.
നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ പാകിസ്താൻ ലംഘിച്ചതായാണ് താലിബാൻ ആരോപിക്കുന്നത്. വിഷയത്തിൽ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുന്നതിനായി സൗദി അറേബ്യ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളെ താലിബാൻ നേതൃത്വം വിവരങ്ങൾ ധരിപ്പിച്ചു കഴിഞ്ഞു. ഇതിനിടെ, കാബൂളിൽ താലിബാൻ ഉന്നത നേതാക്കളുടെ അടിയന്തര യോഗം ചേർന്ന് പാകിസ്താനെതിരായ സൈനിക നടപടികൾ ചർച്ച ചെയ്തു. പാകിസ്താനിലെ ഇസ്ലാമാബാദ്, ബന്നൂ, ബജൗർ എന്നിവിടങ്ങളിൽ റംസാൻ മാസത്തിലുണ്ടായ ചാവേർ സ്ഫോടനങ്ങൾക്ക് മറുപടിയായാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് പാക് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വിശദീകരണം.
അഫ്ഗാൻ മണ്ണ് ഭീകരവാദത്തിനായി ഉപയോഗിക്കുന്നുവെന്ന് ലോകത്തിന് മുന്നിൽ വിലപിക്കുന്ന പാകിസ്താൻ തന്നെ ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നവരാണെന്ന് താലിബാൻ തിരിച്ചടിച്ചു. പക്തികയിലെയും നംഗർഹാറിലെയും മതപാഠശാലകൾക്ക് (Seminary) നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായും അറ്റ നിലയിലാണിപ്പോൾ. താലിബാൻ എപ്പോൾ, എവിടെ വെച്ച് തിരിച്ചടിക്കുമെന്ന ആശങ്കയിൽ പാക് അതിർത്തി ഗ്രാമങ്ങൾ ഭീതിയുടെ നിഴലിലാണ്.










Discussion about this post