മാസങ്ങൾ നീണ്ട അടിച്ചമർത്തലുകൾക്കും കൂട്ടക്കൊലകൾക്കും പിന്നാലെ ഇറാനിൽ വീണ്ടും ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു. ‘ഏകാധിപതിക്ക് മരണം’, ‘ഖമേനി കൊലയാളിയായ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ശനിയാഴ്ച പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇറാനിലെ പ്രമുഖ സർവ്വകലാശാലകളിൽ തെരുവിലിറങ്ങിയത്. ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പ്രക്ഷോഭകരെ നേരിടാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കീഴിലുള്ള പാരാമിലിട്ടറി വിഭാഗത്തെ വിന്യസിച്ചതോടെ പലയിടത്തും വൻ സംഘർഷമാണ് അരങ്ങേറുന്നത്.
സാമ്പത്തിക തകർച്ചയ്ക്കും ഭരണകൂടത്തിന്റെ കർക്കശ നിലപാടുകൾക്കുമെതിരെ ഡിസംബറിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ സർക്കാരിനെ താഴെയിറക്കാനുള്ള ബഹുജന മുന്നേറ്റമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസമുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ നടത്തിയ നീക്കത്തിൽ 7000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ‘ഹരാന’ (HRANA) റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണസംഖ്യ 3000 മാത്രമാണെന്നും ഇത് വിദേശശക്തികൾ സ്പോൺസർ ചെയ്ത ഭീകരാക്രമണങ്ങളിൽ ഉണ്ടായതാണെന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. ടെഹ്റാനിലെ അമീർ കബീർ, ബെഹെഷ്തി സർവ്വകലാശാലകളിലും വടക്കുകിഴക്കൻ നഗരമായ മഷാദിലും പ്രതിഷേധം ആഞ്ഞടിക്കുകയാണ്.
പശ്ചിമ ഇറാനിലെ അബ്ദാനാൻ നഗരത്തിൽ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി ‘ഖമേനിക്ക് മരണം’ എന്ന് പരസ്യമായി വിളിച്ചുപറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻ രാജവംശത്തിന്റെ പിൻഗാമിയായ റെസ പഹ്‌ലവി തിരികെ വരണമെന്ന ആവശ്യവും ചിലയിടങ്ങളിൽ ഉയരുന്നുണ്ട്. രാജ്യത്തിനകത്ത് പ്രതിഷേധം പുകയുമ്പോൾ പുറത്ത് അമേരിക്കയുമായുള്ള സൈനിക സംഘർഷവും ഇറാനെ സമ്മർദ്ദത്തിലാക്കുന്നു. ഇറാന്റെ ആണവ പദ്ധതിയോടുള്ള വിയോജിപ്പ് അറിയിക്കാൻ രണ്ട് വിമാനവാഹിനി കപ്പലുകളെയും യുദ്ധവിമാനങ്ങളെയും അമേരിക്ക മേഖലയിൽ വിന്യസിച്ചുകഴിഞ്ഞു. വിദേശരാജ്യങ്ങളാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് ഇറാൻ ആരോപിക്കുമ്പോഴും, ജീവൻ പണയപ്പെടുത്തിയും തെരുവിൽ തുടരാനാണ് ഇറാനിയൻ യുവതയുടെ തീരുമാനം.












Discussion about this post