ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ തോൽവിയിലേയ്ക്ക് കൂപ്പുകുത്തുമ്പോൾ ഡഗ്-ഔട്ടിൽ കരയുന്ന മുഖത്തോടെ സൂര്യകുമാർ യാദവ് ഇരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സഞ്ജു സാംസനെ ഇടിച്ചുതാഴ്ത്തുന്ന രീതിയിൽ സംസാരിക്കുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്ത അതേ സൂര്യകുമാർ. സഞ്ജുവിനെ വിലകുറച്ച് കാണരുത് എന്ന് ഇന്ത്യൻ ക്യാപ്റ്റന് ഇപ്പോൾ ബോദ്ധ്യമായിട്ടുണ്ടാവും.
അഭിഷേക് ശർമ്മയ്ക്കും തിലക് വർമ്മയ്ക്കും പകരം സഞ്ജുവിനെ കളിപ്പിക്കാനാവില്ല എന്ന് തുറന്നടിക്കുകയാണ് സൂര്യ ചെയ്തത്. എന്നിട്ട് എന്താണ് സംഭവിച്ചത്? ശർമ്മയും വർമ്മയും തുടർച്ചയായ നാലാം കളിയിലും പരാജയം നുണഞ്ഞു. ഇനി ചെറിയൊരു ഫ്ലാഷ്ബാക്ക് പറയാം. ഈ സൂര്യകുമാർ യാദവ് 2023-ലെ ഏകദിന ലോകകപ്പിനുള്ള ടീമിലേയ്ക്ക് എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ഓർമ്മിക്കുന്നില്ലേ?
ഏകദിന ക്രിക്കറ്റിൽ സഞ്ജു ഒന്നാന്തരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. അമ്പത് റണ്ണുകളുടെ ബാറ്റിങ്ങ് ശരാശരിയും നൂറിൻ്റെ പരിസരത്തുള്ള സ്ട്രൈക്ക് റേറ്റും സഞ്ജു സൂക്ഷിച്ചിരുന്ന കാലം. പക്ഷേ ഇന്ത്യൻ ടീം പതിവുപോലെ സഞ്ജുവിനെ തഴഞ്ഞ് മോശം ഫോമിലുള്ള സൂര്യകുമാറിനെ കളിപ്പിച്ചുകൊണ്ടിരുന്നു. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് ഗോൾഡൻ ഡക്കുകൾ കരസ്ഥമാക്കുന്ന ആദ്യ ഭാരതീയൻ എന്ന നാണക്കേടിൻ്റെ മാറാപ്പ് സൂര്യയുടെ തലയിൽ ഉണ്ടായിരുന്നു.
എന്നിട്ടും സൂര്യകുമാർ 2023-ലെ ഏകദിന ലോകകപ്പിൽ കളിച്ചു, സഞ്ജു വീട്ടിൽ ഇരുന്നു. ആ ലോകകപ്പ് ഫൈനലിൽ ഏറ്റവും മോശം ഇന്നിംഗ്സാണ് സൂര്യ കളിച്ചത്. ഇന്ത്യ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. പിന്നീട് ഏകദിന ടീമിൻ്റെ പടിവാതിൽ പോലും അയാൾ കണ്ടിട്ടില്ല. സമീപകാലത്ത് ടി-20 ക്രിക്കറ്റിലും സൂര്യ മോശം ഫോമിലായിരുന്നു. ഒരു ഫിഫ്‌റ്റി പോലും ഇല്ലാതെ അയാൾ ഒരു വർഷം കഴിച്ചുകൂട്ടി. എന്നിട്ടും ടീമിലെ സൂര്യയുടെ സ്ഥാനത്തിന് ഒരു പോറൽ പോലും ഏറ്റില്ല.
പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ. അനർഹമായ പിന്തുണ ആവോളം ആസ്വദിച്ചിട്ടുള്ള സൂര്യകുമാറിന് സഞ്ജുവിനെ ഇപ്രകാരം പുച്ഛിക്കാൻ എന്താണ് അർഹത!? ന്യൂസിലാൻഡിനെതിരെ കളിച്ച അഞ്ച് മത്സരങ്ങളിലും സഞ്ജു പരാജയപ്പെട്ടു എന്നത് ശരിയാണ്. അന്ന് സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് സഞ്ജു നേരിട്ടത്. സഞ്ജു റിട്ടയർ ചെയ്യണം എന്ന് പോലും പലരും ആക്രോശിച്ചു.
ടി-20 ലോകകപ്പ് ആരംഭിച്ചപ്പോൾ തിലകും അഭിഷേകും തുടർച്ചയായ നാല് മത്സരങ്ങളിൽ നിറംമങ്ങി. ഫോം നഷ്ടം എന്നത് എല്ലാവർക്കും സംഭവിക്കും എന്ന് സഞ്ജു ഹേറ്റേഴ്സിന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. സഞ്ജുവിൻ്റെ അവസ്ഥയെക്കുറിച്ച് നാം ചിന്തിച്ചുനോക്കേണ്ടതാണ്. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ഒരു ഏകദിനം കളിച്ചിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞു. അവസാന മത്സരത്തിൽ അയാൾ ഒരു സീരീസ്-വിന്നിംഗ് സെഞ്ച്വറി നേടിയിരുന്നു. പിന്നീട് ഏകദിന ടീമിൻ്റെ റഡാറിൽ പോലും സഞ്ജു വന്നിട്ടില്ല.
തുടർച്ചയായി മൂന്ന് ടി-20 സെഞ്ച്വറികൾ നേടിയ സമയത്ത് സഞ്ജു ഇന്ത്യയുടെ സ്ഥിരം ഓപ്പണറാകുമെന്ന് നമ്മളെല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ അസാധാരണമായ നേട്ടങ്ങളൊന്നും ഇല്ലാതിരുന്ന ശുഭ്മാൻ ഗിൽ വളരെ നിസ്സാരമായി സഞ്ജുവിൻ്റെ ഓപ്പണിംഗ് പൊസിഷൻ കയ്യടക്കി. ടീം മാനേജ്മെൻ്റ് സഞ്ജുവിന് നൽകിയ സന്ദേശം വ്യക്തമായിരുന്നു-” നീ എത്ര നന്നായി കളിച്ചാലും അടുത്ത കളിയിൽ നീ ടീമിൽ ഉണ്ടാകുമെന്ന് യാതൊരു ഉറപ്പും തരാനാവില്ല…!!”
അത്തരമൊരു മാനസികാവസ്ഥയിൽ കളിക്കാനിറങ്ങുന്ന സഞ്ജുവിന് എപ്പോഴും അധിക സമ്മർദ്ദമുണ്ടാകും. സൂര്യമാർക്കും അഭിഷേകുമാർക്കും തിലകുമാർക്കും ലഭിച്ചുവരുന്ന സംരക്ഷണം സഞ്ജുവിന് ഒരിക്കലും കിട്ടിയിട്ടില്ല. അയാളെ വിമർശിക്കുമ്പോൾ അതുകൂടി കണക്കിലെടുക്കണം. ഇന്ത്യയുടെ മുൻ നായകനായ സൗരവ് ഗാംഗുലി സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തി എന്ന കാര്യം ശ്രദ്ധിക്കുക.
ഈ ലോകകപ്പിൽ ഒരേയൊരു തവണയാണ് സഞ്ജു കളിച്ചത്. അന്ന് അയാൾ ഒരു തീപ്പൊരി തുടക്കം നൽകിയിട്ടുമുണ്ട്. ആ ഇന്നിംഗ്സിനോട് പലരും ബോധപൂർവ്വം മുഖം തിരിച്ചു. സഞ്ജു ഇനിയും അവസരങ്ങൾ അർഹിക്കുന്നുണ്ട്. സൂര്യകുമാറിനോട് ഒന്നേ പറയാനുള്ളൂ. സഞ്ജുവിനെ നിങ്ങൾ വന്ദിക്കണമെന്നില്ല. പക്ഷേ നിന്ദിക്കരുത്!
എഴുത്ത് : സന്ദീപ് ദാസ്










Discussion about this post