അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ തകർച്ചയെക്കുറിച്ച് ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് മനസ്സ് തുറക്കുന്നു. അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയ്ക്കും റിങ്കു സിംഗിന്റെ പരാജയങ്ങൾക്കും പിന്നിലെ കാരണങ്ങൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ലോകകപ്പിന്റെ തുടക്കത്തിൽ അഭിഷേക് ശർമ്മ നേരിട്ട ശാരീരിക അസ്വസ്ഥതകളാണ് താരത്തിന്റെ ആത്മവിശ്വാസം തകർത്തതെന്ന് കോച്ച് വെളിപ്പെടുത്തി. “അഭിഷേകിന് ലോകകപ്പിന്റെ തുടക്കത്തിൽ ഉണ്ടായ ഭക്ഷണത്തിലെ വിഷബാധ അയാളുടെ തയ്യാറെടുപ്പുകളെ മോശമായി ബാധിച്ചു. തുടർച്ചയായ മൂന്ന് പൂജ്യങ്ങൾ ഏതൊരു കളിക്കാരനെയും മാനസികമായി തളർത്തും. അഭിഷേക് ഇപ്പോൾ ആത്മവിശ്വാസക്കുറവ് നേരിടുന്നുണ്ട്. അവനെ പഴയ ഫോമിലേക്ക് എത്തിക്കുക എന്നത് കോച്ചിംഗ് സ്റ്റാഫിന്റെ ഉത്തരവാദിത്തമാണ്,” ഡോഷെറ്റ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 12 പന്തിൽ 15 റൺസെടുത്താണ് അഭിഷേക് പുറത്തായത്.
ഫിനിഷറുടെ റോളിൽ എത്തുന്ന റിങ്കു സിംഗിന്റെ പരാജയങ്ങളെ കോച്ച് പ്രതിരോധിച്ചു. “ടി20 ക്രിക്കറ്റിൽ 7, 8 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. റിങ്കുവിന് പലപ്പോഴും മികച്ച അവസരങ്ങൾ ലഭിക്കുന്നില്ല. നമീബിയക്കെതിരെ സിംഗിൾസ് വേണ്ടെന്ന് വെച്ച് പൊരുതേണ്ടി വന്നു. ഇന്നും ടീം വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് താരം ക്രീസിലെത്തിയത്. അത്തരം സാഹചര്യത്തിൽ ബൗണ്ടറിക്ക് ശ്രമിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്,” കോച്ച് വ്യക്തമാക്കി. ഈ ലോകകപ്പിൽ 24 റൺസ് മാത്രമാണ് റിങ്കുവിന്റെ സമ്പാദ്യം.
ടോപ്പ് ഓർഡർ ബാറ്റർമാർ റൺസ് കണ്ടെത്താത്തത് ടീമിനെ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. “നാല് ക്വാളിറ്റി പ്ലെയേഴ്സ് ആണ് മുന്നിൽ കളിക്കുന്നത്, പക്ഷേ ഇതുവരെ ആരും പ്രതീക്ഷിച്ച പ്രകടനം നൽകിയിട്ടില്ല. ഇതൊരു ഗൗരവകരമായ കാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.











Discussion about this post