ബംഗ്ലാദേശിൽ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരമേറ്റതിന് പിന്നാലെ സൈനിക തലപ്പത്ത് വൻ ശുദ്ധികലശം. ഫെബ്രുവരി 12-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുകൊണ്ട് താരിഖ് റഹ്മാൻ തന്റെ സ്വാധീനം ഉറപ്പിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടാണ് ഈ നിർണ്ണായക നീക്കം. ഫെബ്രുവരി 17-നാണ് 60-കാരനായ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
സൈന്യത്തിന്റെ തന്ത്രപ്രധാനമായ തസ്തികകളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ആർമി ട്രെയിനിംഗ് ആൻഡ് ഡോക്ട്രിൻ കമാൻഡ് (ARTDOC) മേധാവിയായിരുന്ന ലഫ്റ്റനന്റ് ജനറൽ എം. മൈനൂർ റഹ്മാനെ പുതിയ ചീഫ് ഓഫ് ജനറൽ സ്റ്റാഫായി (CGS) നിയമിച്ചു. വിരമിച്ച ലഫ്റ്റനന്റ് ജനറൽ മിസാനൂർ റഹ്മാൻ ഷമീമിന് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. ബംഗ്ലാദേശിലെ കരുത്തുറ്റ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ ഡിജിഎഫ്‌ഐയുടെ (DGFI) തലപ്പത്തും മാറ്റമുണ്ട്. മേജർ ജനറൽ കൈസർ റഷീദ് ചൗധരിയാണ് പുതിയ ഡിജിഎഫ്‌ഐ ഡയറക്ടർ ജനറൽ. മുൻ മേജർ ജനറൽ മുഹമ്മദ് ജഹാംഗീർ ആലത്തെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറ്റി നിയമിച്ചു.
പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ (PSO) സ്ഥാനത്ത് ലഫ്റ്റനന്റ് ജനറൽ മിർ മുഷ്ഫിഖുർ റഹ്മാൻ നിയമിതനായി. ഇതിന് പുറമെ ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ ഡിഫൻസ് അഡ്വൈസറായിരുന്ന ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹഫീസൂർ റഹ്മാനെ സർക്കാർ തിരികെ വിളിച്ചു. അദ്ദേഹത്തിന് മേജർ ജനറലായി സ്ഥാനക്കയറ്റം നൽകി 55-ാം ഇൻഫൻട്രി ഡിവിഷന്റെ ജിഒസി (GOC) ആയി നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിലേക്കും നയതന്ത്ര പദവികളിലേക്കും നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാറ്റിയത് ഭരണകൂടത്തിന് സൈന്യത്തിന് മേലുള്ള പൂർണ്ണ നിയന്ത്രണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. മുഹമ്മദ് യൂനസിന്റെ 18 മാസത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിഎൻപി അധികാരത്തിൽ വന്നതോടെ ബംഗ്ലാദേശിന്റെ ആഭ്യന്തര, പ്രതിരോധ നയങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.









