ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കെ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ലഭ്യമായ എല്ലാ ഗതാഗത മാർഗ്ഗങ്ങളും ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടാനാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കമേഴ്സ്യൽ വിമാനങ്ങൾ വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ രാജ്യം വിടണമെന്നാണ് നിർദ്ദേശം. വരും ദിവസങ്ങളിൽ മേഖലയിൽ വലിയ തോതിലുള്ള സൈനിക നീക്കമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം.
ഫെബ്രുവരി 26 വ്യാഴാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായകമായ ആണവ ചർച്ചകൾ നടക്കാനിരിക്കെയാണ് സാഹചര്യം വഷളായത്. ഇറാൻ ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്യം “നിർഭാഗ്യകരമായ” സാഹചര്യങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 15 ദിവസത്തെ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ യുഎസ് അബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ 13 യുദ്ധക്കപ്പലുകളെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്. ഒമ്പത് ഡിസ്ട്രോയറുകളും മൂന്ന് ഫ്രിഗേറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഏത് നിമിഷവും ഒരു ആക്രമണമുണ്ടായാൽ പ്രത്യാക്രമണം നടത്താൻ തയ്യാറാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനകത്ത് ഭരണകൂട വിരുദ്ധ പ്രക്ഷോഭം രണ്ടാം ദിവസവും ആളിപ്പടരുന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. ടെഹ്റാനിലെയും മഷാദിലെയും സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങി ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം വിളിക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന നീക്കങ്ങളിൽ 7000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. എന്നാൽ വിദേശ പിന്തുണയുള്ള ഭീകരരാണ് അക്രമത്തിന് പിന്നിലെന്നാണ് ഇറാന്റെ വാദം. പുറത്ത് യുഎസ് സൈനിക ഭീഷണിയും അകത്ത് ആഭ്യന്തര പ്രക്ഷോഭവും ഇറാനെ വരിഞ്ഞുമുറുക്കുമ്പോൾ മേഖലയിലെ സമാധാനം ഒരു നൂൽപാലത്തിലാണ്. ഇന്ത്യക്കാരോട് മടങ്ങാൻ ആവശ്യപ്പെട്ടത് യുദ്ധം ഉറപ്പായെന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.









