ന്യൂയോർക്ക് : നാസയുടെ ഭീമൻ മൂൺ റോക്കറ്റിന്റെ ഹീലിയം സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് നിലത്തിറക്കി. അറ്റകുറ്റപ്പണികൾക്കായി വെഹിക്കിൾ അസംബ്ലി ഹാംഗറിലേക്ക് തിരികെ കൊണ്ടുപോവുകയാണെന്ന് നാസ വ്യക്തമാക്കി. ഈ കാരണത്താൽ ഏപ്രിൽ വരെ ദൗത്യം നടക്കില്ല. അപ്പോളോ യുഗത്തിനുശേഷം ആദ്യമായി നാല് ബഹിരാകാശയാത്രികരെ ചന്ദ്രനു ചുറ്റും അയയ്ക്കാൻ ലക്ഷ്യമിടുന്ന ആർട്ടെമിസ് II ദൗത്യം ഈ കാരണത്താൽ ഏപ്രിൽ വരെ നടക്കില്ല എന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി അറിയിച്ചു.
മാർച്ച് 6 ന് ആയിരുന്നു നേരത്തേ വിക്ഷേപണ തീയതി നിശ്ചയിസച്ചിരുന്നത്.
അപകടകരമായ ഹൈഡ്രജൻ ഇന്ധന ചോർച്ച അടയ്ക്കുന്നതിനായി നാസ വ്യാഴാഴ്ച ഇന്ധന പരീക്ഷണം പൂർത്തിയാക്കിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ റോക്കറ്റിന്റെ ഹീലിയം സംവിധാനം തകരാറിലാവുകയായിരുന്നു. എഞ്ചിനുകൾ ശുദ്ധീകരിക്കുന്നതിനും ഇന്ധന ടാങ്കുകളിൽ മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഏറെ പ്രാധാന്യമുള്ളതാണ് ഹീലിയം. എന്നാൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ റോക്കറ്റിന്റെ മുകളിലെ ഘട്ടത്തിലേക്കുള്ള ഹീലിയത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
പ്രശ്നത്തിന്റെ കാരണം കണ്ടെത്താനും അത് പരിഹരിക്കാനും കെന്നഡിയിലെ വെഹിക്കിൾ അസംബ്ലി കെട്ടിടത്തിലേക്ക് റോക്കറ്റ് മാറ്റുകയാണെന്ന് നാസ വ്യക്തമാക്കി. ഓരോ മാസവും നാല് പേരടങ്ങുന്ന ഒരു സംഘത്തെ ചന്ദ്രനു ചുറ്റും സഞ്ചരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കാനാണ് ദൗത്യം ലക്ഷ്യമിട്ടിരുന്നത്. ആർട്ടെമിസ് II ദൗത്യത്തിനായി നിയോഗിക്കപ്പെട്ട മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയനും ഹൂസ്റ്റണിൽ നിലവിൽ സ്റ്റാൻഡ്‌ബൈയിൽ തുടരുകയാണ്.








