പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6-ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവെക്കുന്ന വികസന രേഖയും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയും കേരളത്തിന്റെ മണ്ണിൽ വെച്ച് പ്രധാനമന്ത്രി പുറത്തിറക്കുമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കേരളത്തെ കേന്ദ്രീകരിച്ച് ബിജെപി നടത്തുന്ന ഏറ്റവും വലിയ രാഷ്ട്രീയ നീക്കമായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രത്യേകിച്ച് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതൃത്വം വലിയ പ്രാധാന്യമാണ് നൽകുന്നത്. കേരളത്തിലെ സാമുദായിക സമവാക്യങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ഇത്തവണ ചുരുങ്ങിയത് 30 സീറ്റുകളിലെങ്കിലും വിജയിക്കുക എന്ന ലക്ഷ്യമാണ് പാർട്ടി മുന്നോട്ടുവെക്കുന്നത്. ഈ മണ്ഡലങ്ങളിൽ നടപ്പിലാക്കേണ്ട തന്ത്രങ്ങൾ പ്രധാനമന്ത്രി നേരിട്ട് നേതാക്കൾക്ക് വിശദീകരിച്ചു നൽകും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനൊപ്പം പ്രവർത്തകർക്ക് ആവേശം പകരാൻ വിപുലമായ പൊതുസമ്മേളനവും കൊച്ചിയിൽ സംഘടിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയ പരിപാടികൾക്ക് പുറമെ കേരളത്തിന് ഒട്ടേറെ വികസന പദ്ധതികളും പ്രധാനമന്ത്രി ഈ സന്ദർശനത്തിൽ സമ്മാനിക്കും. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഉൾപ്പെടെയുള്ള വിവിധ റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി നിർവ്വഹിക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ സ്റ്റേഷനുകളുടെ സമർപ്പണവും ഇതിലുണ്ടാകും. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന പരിഗണന ഉയർത്തിക്കാട്ടാനാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ വരവോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമായ തലത്തിലേക്ക് മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.












