അഫ്ഗാൻ അതിർത്തിക്കുള്ളിൽ കടന്നുകയറി പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത്. ഭീകരവാദത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ പാകിസ്താന് അവകാശമുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയത്. അഫ്ഗാൻ മണ്ണിൽ നിന്ന് ഭീകരവാദം വളരാൻ അനുവദിക്കില്ലെന്ന കരാർ താലിബാൻ പാലിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. എന്നാൽ, പാകിസ്താന്റെ ഈ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാകിസ്താന്റെ തന്ത്രമാണെന്നും ഇന്ത്യ ആഞ്ഞടിച്ചു.
തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP), ഇസ്ലാമിക് സ്റ്റേറ്റ് (ISIS-K) എന്നിവയുടെ ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും 70 ഭീകരരെ വധിച്ചെന്നുമാണ് പാകിസ്താന്റെ വാദം. എന്നാൽ പവിത്രമായ റമദാൻ മാസത്തിൽ നടത്തിയ ഈ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാർ കൊല്ലപ്പെട്ടതിനെ ഇന്ത്യ ശക്തമായി അപലപിച്ചു. പാകിസ്താന്റെ ആഭ്യന്തര പ്രശ്നങ്ങൾ മറ്റൊരു രാജ്യത്തേക്ക് കടത്തിവിടാനുള്ള നീക്കമാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ പൂർണ്ണ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
പാകിസ്താനിലെ ജനങ്ങൾ ഭീകരവാദത്താൽ വലിയ തോതിൽ ദുരിതമനുഭവിക്കുന്നുണ്ടെന്നും അതിനാൽ ഇത്തരം സൈനിക നടപടികൾ അനിവാര്യമാണെന്നുമാണ് അമേരിക്കൻ വക്താവ് അറിയിച്ചത്. പാകിസ്താന്റെ ഭീകരവിരുദ്ധ പോരാട്ടത്തിന് പച്ചക്കൊടി കാട്ടിയ അമേരിക്കൻ നിലപാട് ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താൻ തന്നെ മറ്റൊരു രാജ്യത്തെ ഭീകരതയെക്കുറിച്ച് പരാതിപ്പെടുന്നതിലെ വൈരുദ്ധ്യം ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാൻ മണ്ണിൽ പാകിസ്താൻ നടത്തുന്ന നഗ്നമായ നിയമലംഘനങ്ങൾക്കെതിരെ ലോകരാജ്യങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാകുകയാണ്.









