മെച്ചപ്പെട്ട ചികിത്സയ്ക്കായി എട്ടുലക്ഷം രൂപ കടം വാങ്ങി വാടകയ്ക്കെടുത്ത എയർ ആംബുലൻസ് തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം ഏഴുപേർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ ചത്ര ജില്ലയിലെ സിമരിയയിൽ തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ വിമാനാപകടം നടന്നത്. ലാത്തേഹാർ സ്വദേശിയും ഹോട്ടൽ ഉടമയുമായ സഞ്ജയ് കുമാർ (41), ഭാര്യ അർച്ചന, ബന്ധുവായ ധ്രുവ്, ഡോക്ടർ വികാസ് ഗുപ്ത, പാരാമെഡിക് സ്റ്റാഫ്, രണ്ട് പൈലറ്റുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹോട്ടലിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് 65 ശതമാനം പൊള്ളലേറ്റ സഞ്ജയ് കുമാറിനെ റാഞ്ചിയിൽ നിന്നും ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
റെഡ്‌ബേർഡ് എയർവേയ്‌സ് എന്ന സ്വകാര്യ ചാർട്ടർ കമ്പനിയുടെ ബീച്ച്ക്രാഫ്റ്റ് C90 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായിരുന്നു സഞ്ജയ് കുമാറിന്റേത്. ഹരിയാന സർക്കാരിൽ ജീവനക്കാരനായ സഹോദരനും മറ്റ് ബന്ധുക്കളും ചേർന്നാണ് എട്ടുലക്ഷം രൂപ സംഘടിപ്പിച്ച് എയർ ആംബുലൻസ് ഏർപ്പാട് ചെയ്തത്. തിങ്കളാഴ്ച രാത്രി 7.11-ന് റാഞ്ചിയിൽ നിന്നും പറന്നുയർന്ന വിമാനം കൊൽക്കത്ത എടിസിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ മോശം കാലാവസ്ഥയെത്തുടർന്ന് ദിശ മാറ്റാൻ പൈലറ്റ് അനുമതി തേടി. രാത്രി 7.34-ഓടെ വാരണാസിയിൽ നിന്നും 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് വിമാനവുമായുള്ള റഡാർ ബന്ധം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു.
കനത്ത ഇടിമിന്നലിലും മഴയിലും പെട്ട വിമാനം സിമരിയയിലെ ബാരിയട്ടു പഞ്ചായത്തിലെ വനമേഖലയിലാണ് തകർന്നു വീണത്. ദുർഘടമായ ഭൂപ്രകൃതി കാരണം രാത്രി പത്തുമണിയോടെയാണ് രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താനായത്. വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. റാഞ്ചിയിലെ സദർ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ വികാസ് ഗുപ്തയുടെ മരണം സഹപ്രവർത്തകരെയും ഞെട്ടിച്ചു.











