ഇറാനെതിരെ 2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസവുമായി അമേരിക്ക പശ്ചിമേഷ്യയിൽ നിലയുറപ്പിക്കുമ്പോൾ, ലോകത്തെ ഏറ്റവും ചെലവേറിയ യുഎസ് പടക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ നാവികർ നേരിടുന്നത് തികച്ചും വിചിത്രമായൊരു പ്രതിസന്ധിയാണ്. സോഷ്യൽ മീഡിയയിൽ ‘ബാത്ത്റൂം വാർ’ (Bathroom War) എന്ന പേരിൽ വൈറലായ ഈ സംഭവം വെറുമൊരു തമാശയല്ല, മറിച്ച് 13 ബില്യൺ ഡോളർ മുടക്കി നിർമ്മിച്ച കപ്പലിലെ ഗുരുതരമായ വാസ്തുവിദ്യാ പിഴവാണ്. ഇറാനെതിരായ യുദ്ധസന്നാഹങ്ങൾക്കിടയിലും കപ്പലിലെ ശുചിമുറികൾ തകരാറിലായത് അമേരിക്കൻ നാവികരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.
അയ്യായിരത്തോളം സൈനികരുള്ള കപ്പലിൽ വെറും 650 ടോയ്‌ലറ്റുകൾ മാത്രമാണുള്ളത്. ഇതിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തനരഹിതമാണ്. കപ്പലിലെ വാക്വം പ്ലംബിംഗ് സംവിധാനത്തിലെ പിഴവുകൾ കാരണം ടോയ്‌ലറ്റുകൾ അടഞ്ഞുപോകുന്നതും മലിനജലം പുറത്തേക്ക് ഒഴുകുന്നതും പതിവായിരിക്കുകയാണ്. ഇത് പരിഹരിക്കാൻ എൻജിനീയറിങ് വിഭാഗം 19 മണിക്കൂർ വരെ ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്നു. തുടർച്ചയായ സൈനിക വിന്യാസം കാരണം അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാത്തതാണ് സ്ഥിതി വഷളാക്കിയത്. യുദ്ധം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴുള്ള ഈ ‘സാനിറ്ററി പ്രതിസന്ധി’ സൈനികരുടെ മനോവീര്യത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, യുദ്ധസന്നാഹങ്ങൾ ഒട്ടും കുറയ്ക്കാൻ അമേരിക്ക തയ്യാറല്ല. യുഎസ്എസ് ഫോർഡിന് പുറമെ യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലും നൂറിലധികം യുദ്ധവിമാനങ്ങളും ഇറാനെ വളഞ്ഞു കഴിഞ്ഞു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. ജനീവയിൽ നടക്കാനിരിക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ തകർക്കാൻ ‘സീറോ എൻറിച്ച്‌മെന്റ്’ നയവുമായി അമേരിക്ക മുന്നോട്ട് പോകുകയാണ്. ഭൂമിക്കടിയിൽ കോൺക്രീറ്റ് കവചങ്ങൾ തീർത്ത് അമേരിക്കൻ മിസൈലുകളെ നേരിടാൻ ഇറാനും സജ്ജമാണ്. പ്ലംബിംഗ് തകരാറുകൾ മൂലം വലയുന്ന പടക്കപ്പലിനുള്ളിലെ ‘ബാത്ത്റൂം യുദ്ധം’ ആഗോള മാദ്ധ്യമങ്ങളിൽ പരിഹാസത്തിന് വഴിയൊരുക്കുമ്പോഴും, പേർഷ്യൻ കടലിടുക്കിലെ യുദ്ധകാഹളം ലോകത്തെ മുൾമുനയിൽ നിർത്തുകയാണ്.











