ചെന്നൈ : 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് നടത്തി ശശികല. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ശശികല പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. എഐഎഡിഎംകെയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്ന ശശികല ഇന്ന് രാമനാഥപുരത്ത് പുതുതായി രൂപീകരിച്ച പാർട്ടിയുടെ പതാക അനാച്ഛാദനം ചെയ്തു.
വരുന്ന തിരഞ്ഞെടുപ്പിൽ എതിരാളികളെയും വഞ്ചകരെയും താൻ തോൽപ്പിക്കും എന്ന് ശശികല പ്രഖ്യാപിച്ചു. അനാച്ഛാദനം ചെയ്ത പാർട്ടി പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. പുതിയൊരു രാഷ്ട്രീയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് പുതിയ പാർട്ടിയുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് ശശികല അറിയിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെ മുൻ മുഖ്യമന്ത്രി കരുണാനിധിക്കെതിരെ രൂക്ഷമായ വിമർശനമാണ് ശശികല ഉന്നയിച്ചത്.
കഴിഞ്ഞ ഒമ്പത് വർഷമായി എഐഎഡിഎംകെ ആവർത്തിച്ചുള്ള തിരഞ്ഞെടുപ്പ് പരാജയങ്ങൾ ഏറ്റുവാങ്ങിയെന്ന് എടപ്പാടി കെ പളനിസ്വാമിയെ ലക്ഷ്യം വച്ചുകൊണ്ട് ശശികല പറഞ്ഞു. 2017 ൽ ജെ ജയലളിതയുടെ മരണശേഷം നിരവധി മന്ത്രിമാർ മുഖ്യമന്ത്രിയാകാൻ സമ്മർദ്ദം ചെലുത്തിയെന്ന് ശശികല അവകാശപ്പെട്ടു. എന്നാൽ ജയലളിതയുടെ അന്ത്യ കർമ്മങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി താൻ സ്ഥാനമാനങ്ങൾ നിരസിക്കുകയായിരുന്നു എന്നും ശശികല അവകാശപ്പെട്ടു.








