നീതിയുടെ കാവലാളാകേണ്ട വ്യക്തി തന്നെ കൊടും തട്ടിപ്പിലൂടെ ആ കസേരയിൽ ഇരുന്നാൽ എങ്ങനെയുണ്ടാകും? അയൽരാജ്യമായ പാകിസ്താനിലെ ഇസ്ലാമാബാദ് ഹൈക്കോടതിയെയും അവിടുത്തെ നിയമവ്യവസ്ഥയെയും നാണം കെടുത്തിക്കൊണ്ട് ഒരു ‘ന്യായാധിപന്റെ’ ഞെട്ടിക്കുന്ന തട്ടിപ്പ് കഥ പുറത്തുവരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് താരിഖ് മഹ്മൂദ് ജഹാംഗീരിയാണ് വ്യാജ നിയമ ബിരുദത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടത്. ഇയാൾക്ക് നിയമബിരുദമില്ലെന്നും വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇത്രയും കാലം ഹൈക്കോടതി ജഡ്ജിയായി ഇരുന്നതെന്നും കോടതി കണ്ടെത്തി. ഫെബ്രുവരി 23-ന് പുറപ്പെടുവിച്ച 116 പേജുള്ള വിശദമായ വിധിന്യായത്തിലൂടെയാണ് ഇയാളെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ഇതോടെ ഇയാൾ അഞ്ച് വർഷം നടത്തിയ എല്ലാ വിധിന്യായങ്ങളും നിയമപരമായി അസാധുവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2020 ഡിസംബറിലാണ് ജഹാംഗീരി ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. എന്നാൽ ഇയാളുടെ ബിരുദത്തെക്കുറിച്ച് സംശയം ഉയർന്നതോടെ കഴിഞ്ഞ സെപ്റ്റംബറിൽ ഇയാളെ ജുഡീഷ്യൽ ചുമതലകളിൽ നിന്ന് വിലക്കിയിരുന്നു. കറാച്ചി സർവകലാശാലാ രജിസ്ട്രാർ സമർപ്പിച്ച ഒറിജിനൽ രേഖകൾ പരിശോധിച്ചപ്പോഴാണ് ഉന്നത നീതിപീഠത്തെ പോലും ഞെട്ടിച്ച തട്ടിപ്പ് പുറത്തായത്. 1988-ൽ വ്യാജ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് ഇയാൾ പരീക്ഷ എഴുതിയതായും അന്ന് കോപ്പിയടിച്ചതിന് മൂന്ന് വർഷത്തേക്ക് സർവകലാശാല ഇയാളെ വിലക്കിയതായും കണ്ടെത്തി. എന്നാൽ ആ ശിക്ഷ അനുഭവിക്കുന്നതിന് പകരം ഇയാൾ വീണ്ടും തട്ടിപ്പിന്റെ വഴി തേടുകയായിരുന്നു.
അടുത്ത വർഷം ഇംതിയാസ് അഹമ്മദ് എന്ന മറ്റൊരു വിദ്യാർത്ഥിയുടെ എൻറോൾമെന്റ് നമ്പർ തട്ടിയെടുത്ത് ‘താരിഖ് ജഹാംഗീരി’ എന്ന പേരിൽ ഇയാൾ വീണ്ടും പരീക്ഷ എഴുതി ബിരുദം കരസ്ഥമാക്കുകയായിരുന്നു. ഇയാൾ പഠിച്ചുവെന്ന് അവകാശപ്പെട്ട ഗവൺമെന്റ് ഇസ്ലാമിയ ലോ കോളേജ് പ്രിൻസിപ്പൽ പോലും ജഹാംഗീരി അവിടെ പഠിച്ചിട്ടില്ലെന്ന് കോടതിയിൽ മൊഴി നൽകി. തട്ടിപ്പ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ചീഫ് ജസ്റ്റിസിനെ മാറ്റണമെന്നും ഫുൾ ബെഞ്ച് വേണമെന്നും മറ്റും ആവശ്യപ്പെട്ട് നടപടികൾ വൈകിപ്പിക്കാൻ ഇയാൾ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്വന്തം ബിരുദത്തിന്റെ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ കോടതി പലവട്ടം അവസരം നൽകിയിട്ടും ജഹാംഗീരി പരാജയപ്പെട്ടതോടെയാണ് പുറത്താക്കൽ നടപടിയുണ്ടായത്. പാകിസ്താൻ നേരിടുന്ന ദയനീയമായ ഭരണ-നിയമ തകർച്ചയുടെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.












