സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമെന്ന് അഹങ്കരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടം ഒരു സാധാരണ ഇന്ത്യക്കാരന്റെ മുന്നിൽ കൈനീട്ടിയ ചരിത്രം പുറംലോകമറിയുന്നു. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1917-ൽ മധ്യപ്രദേശിലെ സെഹോറിലുള്ള ഒരു പ്രാദേശിക വ്യാപാരിയിൽ നിന്നും ബ്രിട്ടീഷ് സർക്കാർ 35,000 രൂപ കടം വാങ്ങിയതായാണ് വെളിപ്പെടുത്തൽ. അന്ന് ഭോപ്പാൽ നാട്ടുരാജ്യത്തിലെ ഏറ്റവും വലിയ ധനികനായിരുന്ന സേഠ് ജുമ്മലാൽ റുത്തിയയിൽ നിന്നാണ് ബ്രിട്ടീഷുകാർ ഈ ‘വാർ ലോൺ’ കൈപ്പറ്റിയത്. എന്നാൽ നൂറ്റാണ്ടൊന്ന് കഴിഞ്ഞിട്ടും ഈ തുക ബ്രിട്ടൺ തിരിച്ചടച്ചിട്ടില്ലെന്നാണ് റുത്തിയ കുടുംബത്തിന്റെ പരാതി. 109 വർഷത്തിന് ശേഷം ഈ ചരിത്രരേഖകൾ കണ്ടെടുത്തതോടെ ബ്രിട്ടീഷ് സർക്കാരിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ജുമ്മലാലിന്റെ പേരമകൻ വിവേക് റുത്തിയ.
ഭോപ്പാൽ നാട്ടുരാജ്യത്തിലെ ഭരണപരമായ കാര്യങ്ങൾ സുഗമമാക്കുന്നതിനും യുദ്ധാവശ്യങ്ങൾക്കുമായാണ് ബ്രിട്ടീഷ് അഡ്മിനിസ്ട്രേഷൻ ഈ തുക വായ്പയായി വാങ്ങിയത്. വിവേക് റുത്തിയയുടെ പിതാവിന്റെ മരണശേഷം പഴയ പെട്ടികൾ പരിശോധിച്ചപ്പോഴാണ് സർട്ടിഫിക്കറ്റുകളും കത്തിടപാടുകളും അടങ്ങുന്ന നിർണ്ണായക രേഖകൾ കുടുംബത്തിന് ലഭിച്ചത്. 1917-ൽ 35,000 രൂപ എന്നത് ഒരു വലിയ തുകയായിരുന്നു. അന്നത്തെ സ്വർണ്ണവിലയുമായി താരതമ്യം ചെയ്താൽ ഇന്നത്തെ കാലത്ത് ഇതിന്റെ മൂല്യം കോടിക്കണക്കിന് രൂപ വരുമെന്ന് വിവേക് റുത്തിയ അവകാശപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങൾ മുൻനിർത്തി ബ്രിട്ടീഷ് സർക്കാരിന് വക്കീൽ നോട്ടീസ് അയക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പരമാധികാരമുള്ള ഒരു രാജ്യം വ്യക്തികളിൽ നിന്ന് വാങ്ങിയ കടം തിരിച്ചടയ്ക്കാൻ ബാധ്യസ്ഥരാണെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.
സ്വാതന്ത്ര്യത്തിന് മുൻപ് സെഹോറിലും ഭോപ്പാലിലും അതിശക്തമായ സ്വാധീനമുണ്ടായിരുന്ന കുടുംബമായിരുന്നു റുത്തിയുടേത്. സെഹോറിലെ ഇന്നത്തെ ജനവാസ മേഖലയുടെ 30 ശതമാനത്തോളം വരുന്നത് റുത്തിയ കുടുംബം ഒരിക്കൽ കൈവശം വെച്ചിരുന്ന ഭൂമിയിലാണ്. നിലവിലും കൃഷി, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഇവർ സജീവമാണ്. 1937-ൽ ജുമ്മലാൽ മരിച്ചതോടെ ഈ കടമിടപാട് വിസ്മൃതിയിലാവുകയായിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ നിയമപരമായ നൂലാമാലകൾ ഏറെയുണ്ടെങ്കിലും, മതിയായ രേഖകളുള്ളതിനാൽ ലണ്ടനിലെ കോടതിയിൽ വരെ വിഷയം എത്തിക്കാനാണ് ഇവരുടെ നീക്കം. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ കൊള്ളയടിച്ച കഥകൾക്കിടയിൽ, അവർ ഒരു ഇന്ത്യക്കാരനോട് കടം വാങ്ങി മുങ്ങിയെന്ന വാർത്ത ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.








