അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായി പാകിസ്താൻ ഔദ്യോഗികമായി ‘നേർക്കുനേർ യുദ്ധം’ (Open War) പ്രഖ്യാപിച്ചു. മാസങ്ങളായി നിലനിന്നിരുന്ന സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെള്ളിയാഴ്ച യുദ്ധപ്രഖ്യാപനം നടത്തിയത്. “ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു. ഇത് നിങ്ങൾക്കും ഞങ്ങൾക്കും ഇടയിലുള്ള നേരിട്ടുള്ള യുദ്ധമാണ്,” അഫ്ഗാനിസ്ഥാനെ അഭിസംബോധന ചെയ്തുകൊണ്ട് ആസിഫ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പാകിസ്താൻ അഫ്ഗാൻ അതിർത്തിക്കുള്ളിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധത്തിലേക്ക് വഴിമാറിയത്.
കാബൂൾ ഉൾപ്പെടെയുള്ള അഫ്ഗാൻ നഗരങ്ങളിൽ പാകിസ്താൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 133 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായാണ് പാക് ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റതായും താലിബാന്റെ നിരവധി സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും പാകിസ്താൻ അറിയിച്ചു. എന്നാൽ തിരിച്ചടിയിൽ 55 പാക് സൈനികരെ വധിച്ചുവെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ അവകാശവാദം. ഡ്യൂറണ്ട് ലൈനിലെ (Durand Line) പ്രധാന സൈനിക താവളങ്ങൾ തങ്ങൾ പിടിച്ചെടുത്തതായും അഫ്ഗാൻ ആകാശത്തേക്ക് അതിക്രമിച്ചു കയറിയ ഒരു പാക് വിമാനം വെടിവെച്ചിട്ടതായും താലിബാൻ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വിമാനം തകർത്ത വാർത്ത പാകിസ്താൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതിർത്തിയിലെ തർക്കപ്രദേശമായ ഡ്യൂറണ്ട് ലൈനിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത ഷെല്ലാക്രമണവും വെടിവെയ്പ്പും നടക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ കബൂൾ നഗരത്തിൽ വലിയ സ്ഫോടനശബ്ദങ്ങളും വിമാനങ്ങളുടെ ഗർജ്ജനവും കേട്ടതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്താന്റെ ഉള്ളിൽ താലിബാൻ അനുകൂല തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾക്ക് അഫ്ഗാൻ മണ്ണിൽ നിന്നാണ് സഹായം ലഭിക്കുന്നതെന്ന പാകിസ്താന്റെ ആരോപണമാണ് ഇപ്പോൾ പരസ്യമായ യുദ്ധത്തിലേക്ക് നയിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം മേഖലയിലെ ഏറ്റവും വലിയ യുദ്ധസാഹചര്യമാണിതെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. ഇരുപക്ഷത്തെയും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.











