അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായി ‘നേർക്കുനേർ യുദ്ധം’ (Open War) പ്രഖ്യാപിച്ചതിന് പിന്നാലെ, ശത്രുക്കൾക്ക് കനത്ത മുന്നറിയിപ്പുമായി പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. രാജ്യത്തിന്റെ സമാധാനവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി നൽകുമെന്നും ആരും സുരക്ഷിതരല്ലെന്നും സർദാരി വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ അഫ്ഗാൻ മണ്ണിൽ പാകിസ്താൻ നടത്തിയ ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ (Operation Ghazab lil-Haq) എന്ന സൈനിക നീക്കത്തിൽ 130-ലേറെ താലിബാനികൾ കൊല്ലപ്പെട്ടതായാണ് പാക് അവകാശവാദം.
വ്യാഴാഴ്ച വൈകുന്നേരം ഖൈബർ പഖ്തുൻഖ്വയിലെ ചിത്രാൽ, ഖൈബർ, ബജൗർ സെക്ടറുകളിൽ അഫ്ഗാൻ താലിബാൻ നടത്തിയ പ്രകോപനമില്ലാത്ത വെടിവെയ്പ്പിന് മറുപടിയായാണ് പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. കബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിലെ താലിബാന്റെ പ്രധാന സൈനിക താവളങ്ങളും നംഗർഹാറിലെ വെടിക്കോപ്പ് ശാലയും തകർത്തതായി പാക് റേഡിയോ റിപ്പോർട്ട് ചെയ്തു. “ഞങ്ങളുടെ സമാധാനകാംക്ഷയെ ബലഹീനതയായി കാണുന്നവർക്ക് കനത്ത വില നൽകേണ്ടി വരും. ആരും ഞങ്ങളുടെ പരിധിക്ക് പുറത്തല്ല,” എന്ന് സർദാരി എക്സിൽ (X) കുറിച്ചു. നാറ്റോ സൈന്യത്തിന്റെ പിൻവാങ്ങലിന് ശേഷം സമാധാനം പ്രതീക്ഷിച്ചെങ്കിലും താലിബാൻ ഭീകരത കയറ്റുമതി ചെയ്യുകയാണെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും കുറ്റപ്പെടുത്തി.
അതേസമയം, പാകിസ്താന്റെ ഈ നീക്കത്തെ ഭാരതം അതിശക്തമായി അപലപിച്ചു. പാകിസ്താൻ സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങൾ മറച്ചുവെക്കാൻ നടത്തുന്ന ശ്രമമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) പ്രതികരിച്ചു. വിശുദ്ധ മാസമായ റമദാനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സിവിലിയന്മാർ കൊല്ലപ്പെട്ട പാക് വ്യോമാക്രമണം അംഗീകരിക്കാനാവില്ലെന്ന് വക്താവ് രൺധീർ ജയസ്വാൾ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു. പാകിസ്താൻ തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും പഴിചാരുന്നത് പതിവാണെന്നും ഭാരതം വ്യക്തമാക്കി. നിലവിൽ അതിർത്തിയിൽ ഇരുപക്ഷവും സൈനിക വ്യൂഹങ്ങളെ വിന്യസിച്ചിരിക്കുകയാണ്, ഇത് ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.











