ന്യൂഡൽഹി : വടക്കുകിഴക്കൻ ഇന്ത്യയെ ബംഗാൾ ഉൾക്കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന കണക്റ്റിവിറ്റി പദ്ധതികളെ പിന്തുണയ്ക്കുന്ന് വ്യക്തമാക്കി ജപ്പാൻ. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഒരു കവാടമെന്ന നിലയിൽ വടക്കുകിഴക്കൻ ഇന്ത്യ നിർണായകമായ ഒരു ഭൗമരാഷ്ട്രീയ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് എന്നുള്ളതിനാൽ ഇതൊരു നിർണായക പദ്ധതിയാണെന്ന് ജപ്പാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 27 ന് നടന്ന ആറാമത് ഇന്ത്യ-ജപ്പാൻ ഇന്റലക്ച്വൽ കോൺക്ലേവായ കിസുന-6: സ്കെയിലിംഗ് അപ്പ് പാർട്ണർഷിപ്പുകളുടെ രണ്ടാം ദിവസത്തിലാണ് ജപ്പാൻ ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരമായ പങ്കാളിത്തത്തിന് അടിവരയിടുന്ന തീരുമാനമാണിതെന്ന് ജപ്പാൻ വിദേശകാര്യ സഹമന്ത്രി ഹോറി ഇവാവോ അറിയിച്ചു. സാമ്പത്തിക സുരക്ഷ, സെമികണ്ടക്ടറുകൾ, ശുദ്ധമായ ഊർജ്ജം തുടങ്ങിയ മേഖലകളിൽ സ്വകാര്യമേഖലയിലെ സഹകരണത്തെ ജപ്പാൻ പ്രോത്സാഹിപ്പിക്കുമെന്നും, ജനങ്ങൾ തമ്മിലുള്ള ബന്ധം സജീവമായി പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ ഇന്ത്യയും സമീപ പ്രദേശങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനൊപ്പം, പ്രധാനമന്ത്രി സനേ തകായിച്ചിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ കീഴിൽ, ജപ്പാനും വടക്കുകിഴക്കൻ ഇന്ത്യയും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ജപ്പാൻ താല്പര്യപ്പെടുന്നതായി വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് (FOIP) നയത്തിന്റെ ഭാഗമായി, ബംഗാൾ ഉൾക്കടലിനെ വടക്കുകിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ഒരു ‘വ്യാവസായിക മൂല്യ ശൃംഖല’ ആണ് ഇന്ത്യയും ജപ്പാനും പദ്ധതിയിടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.











