ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇറാൻ ആരംഭിച്ചു. രാജ്യത്തെ പ്രധാന പുരോഹിതർ ഉൾപ്പെടുന്ന ഒരു വൈദിക സമിതി ആണ് ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത്.
വിദഗ്ദ്ധരുടെ അസംബ്ലി എന്ന് വിളിക്കുന്ന ഒരു 88 അംഗ പാനലാണ് ഇത്. ഇറാന്റെ ഭരണഘടനാ നിരീക്ഷക സംഘടനയായ ഗാർഡിയൻ കൗൺസിൽ അംഗീകരിക്കുന്ന ഷിയാ പുരോഹിതന്മാരാണ് പാനലിൽ പൂർണ്ണമായും ഉൾപ്പെടുന്നത്. ഈ പാനലിന് പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട ആളെ നീക്കം ചെയ്യാനും കഴിയുന്നതാണ്. എങ്കിലും രാജ്യത്തിന്റെ ചരിത്രത്തിൽ അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
ഇറാനിലെ നിയമങ്ങൾ അനുസരിച്ച് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമുണ്ടായാൽ ഒരു താൽക്കാലിക നേതൃത്വ കൗൺസിലിന് ചുമതലകൾ ഏറ്റെടുക്കാം. ഈ കൗൺസിലിൽ നിലവിലെ പ്രസിഡന്റ്, ജുഡീഷ്യറി മേധാവി, എക്സ്പെഡിയൻസി കൗൺസിൽ തിരഞ്ഞെടുക്കുന്ന ഗാർഡിയൻ കൗൺസിൽ അംഗം എന്നിവർ ഉൾപ്പെടുന്നു. നിലവിൽ ഇറാനിൽ നിന്നും പുറത്തു വരുന്ന സൂചനകൾ അനുസരിച്ച്, അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മകൻ മോജ്തബ ഖമനെയിക്കാണ് കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ഏറെ അടുത്ത ബന്ധമുള്ള ഒരു പുരോഹിതൻ കൂടിയാണ് അദ്ദേഹം.








