ശ്രീനഗർ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിൽ ജമ്മുകശ്മീരിലും പ്രതിഷേധം. വിവിധ പ്രദേശങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങി പ്രതിഷേധിച്ചു. ശ്രീനഗർ, സോനാവാരി, ബന്ദിപ്പോര എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഖമനെയിയുടെ ചിത്രങ്ങളും മുദ്രാവാക്യങ്ങളുമായി ജനങ്ങൾ വിലാപയാത്രയും നടത്തി.
നൂറുകണക്കിന് കശ്മീരി ഷിയ മുസ്ലീങ്ങൾ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കുചേർന്നു. പരമ്പരാഗത വിലാപ മന്ത്രങ്ങൾ (നൗഹ) ഉരുവിട്ടുകൊണ്ടായിരുന്നു പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി ഞായറാഴ്ച ഇസ്രായേലിനെയും അമേരിക്കയെയും ശക്തമായി വിമർശിച്ചു. ചരിത്രത്തിലെ ഏറ്റവും ദാരുണവും ലജ്ജാകരവുമായ ഒരു സംഭവമാണിതെന്ന് മുഫ്തി ഒരു പ്രസ്താവനയിൽ വിശേഷിപ്പിച്ചു. മുസ്ലിം രാജ്യങ്ങൾ ഈ ക്രൂര കൊലപാതകത്തിന് നിശബ്ദമായി പിന്തുണ നൽകുകയാണെന്നും പിഡിപി മേധാവി കുറ്റപ്പെടുത്തി.








