ഇറാൻ്റെ പരമാധികാരത്തെയും സുരക്ഷയെയും സംരക്ഷിക്കാൻ ചൈന കൂടെയുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രഖ്യാപിച്ചു. ഇറാന് മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തിയ ചൈന, സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
അമേരിക്ക ഇറാന്റെ ‘റെഡ് ലൈനുകൾ’ ലംഘിച്ചുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി ചൈനയെ അറിയിച്ചു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾ വിനാശകരമാണെന്നും, ഏത് വിലകൊടുത്തും രാജ്യം പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സംഘർഷം കുറയ്ക്കാൻ ചൈന മുൻകൈ എടുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
യുഎസും ഇസ്രായേലും സമാധാന തത്വങ്ങളെ കാറ്റിൽ പറത്തുകയാണെന്ന് വാങ് യി ആരോപിച്ചു. : “സൈനിക മേധാവിത്വം ഉപയോഗിച്ച് മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നത് ‘കാട്ടുനീതിയിലേക്കുള്ള’ മടക്കമാണെന്ന്” അദ്ദേഹം ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. ഒമാൻ വിദേശകാര്യ മന്ത്രിയോട് സംസാരിക്കവേ, അമേരിക്കയും ഇസ്രായേലും ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾ ലംഘിച്ച് മനഃപൂർവ്വം യുദ്ധം അഴിച്ചുവിടുകയാണെന്ന് വാങ് യി തുറന്നടിച്ചു.
ഇറാനിലുള്ള ചൈനീസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന കാര്യത്തിൽ വാങ് യി ഊന്നൽ നൽകി. ഇതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇറാൻ ചൈനയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ട്. യുഎൻ സുരക്ഷാ കൗൺസിൽ വഴി യുദ്ധം നിർത്താൻ ചൈന ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് വാങ് യി വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം കേവലം പ്രാദേശികമായ ഒന്നല്ലെന്നും, അത് വൻശക്തികൾ തമ്മിലുള്ള നയതന്ത്ര യുദ്ധമായി മാറിയിരിക്കുകയാണെന്നും വ്യക്തമാകുന്നു.








