ഇന്ത്യൻ കയറ്റുമതി മേഖലയിൽ വൻമാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രഖ്യാപനങ്ങൾ സാമ്പത്തിക ലോകത്ത് ശ്രദ്ധ നേടുന്നു. ഉൽപ്പന്നങ്ങളുടെ കുറഞ്ഞ വില എന്നതിലുപരി ‘ഗുണനിലവാരത്തിന്’മുൻഗണന നൽകുന്ന വളർച്ചാ തന്ത്രമാണ് ഇനി ഇന്ത്യ സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വെബിനാറിനെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയുടെ കയറ്റുമതി തന്ത്രങ്ങളിലെ മാറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആഗോള വിതരണ ശൃംഖലയിൽ വിശ്വസനീയമായ നിർമ്മാണ പങ്കാളിയായി ഇന്ത്യ സ്വയം മാറണമെന്നും അദ്ദേഹം പറഞ്ഞു.
വാക്കുകൾ ഇങ്ങനെ:
“കൂടുതൽ നിർമ്മിക്കുക, കൂടുതൽ ഉൽപ്പാദിപ്പിക്കുക, കൂടുതൽ ബന്ധിപ്പിക്കുക; ഇപ്പോൾ ആവശ്യം കൂടുതൽ കയറ്റുമതി ചെയ്യുക എന്നതാണ്,” പ്രധാനമന്ത്രി പറഞ്ഞു. ലോക വിപണിയിൽ ഇന്ത്യയുടെ ഉൽപ്പന്നങ്ങൾ മത്സരിക്കണമെങ്കിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നമ്മുടെ ഒരേയൊരു മന്ത്രം ഗുണനിലവാരം എന്നതായിരിക്കണം. നമ്മുടെ ഏറ്റവും വലിയ ശക്തിയും ബുദ്ധിയും പരിശ്രമവും ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ടി ചെലവാക്കണം.” പ്രധാനമന്ത്രി പറഞ്ഞു.
ഗവേഷണ കാര്യത്തിൽ മിതത്വം പാലിക്കുന്ന കാലം കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഉൽപ്പന്നങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കാൻ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മേഖലയിൽ വൻതോതിലുള്ള നിക്ഷേപം നടത്താൻ അദ്ദേഹം വ്യവസായികളോട് ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും നിയമങ്ങളും പഠിച്ച് അന്താരാഷ്ട്ര നിലവാരമുള്ള സാധനങ്ങൾ നിർമ്മിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ബയോളജിക്‌സ്, നെക്സ്റ്റ് ജനറേഷൻ തെറാപ്പികൾ എന്നിവയുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാൻ ‘ബയോ-ഫാർമ ശക്തി മിഷൻ’ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ അത്യാധുനിക മരുന്ന് നിർമ്മാണ മേഖലയിൽ ഇന്ത്യ നേതൃത്വം നൽകണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. റെക്കോർഡ് മൂലധനച്ചെലവ്, മൾട്ടിമോഡൽ കണക്റ്റിവിറ്റി, പുതിയ ചരക്ക് ഇടനാഴികൾ എന്നിവ വഴി ഗതാഗത ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഗുണഫലം ലഭിക്കാൻ വ്യവസായ സ്ഥാപനങ്ങളും സംസ്ഥാനങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.








