ഇസ്രായേൽ – യുഎസ് സംയുക്ത സൈനിക നീക്കത്തിൽ ഇറാൻ പരമാധികാരി ആയത്തൊള്ള ഖമേനി കൊല്ലപ്പെട്ടതിനും അതിനു പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾക്കും പിന്നാലെ ലോകം ഉറ്റുനോക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇറാന് മേൽ ആക്രമണം നടത്താനുള്ള ‘അപൂർവ്വ സാഹചര്യം’ ഒത്തുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ചർച്ചകളിൽ പ്രാദേശിക സുരക്ഷയും വികസനവും പ്രധാന വിഷയങ്ങളായിരുന്നെങ്കിലും, ഇറാന് മേലുള്ള ഇത്തരമൊരു വൻകിട ആക്രമണത്തെക്കുറിച്ച് അന്ന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്ന് റൂവൻ അസർ ‘ദി ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രധാനമന്ത്രി മോദി മടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സുരക്ഷാ കാബിനറ്റ് അനുമതി നൽകിയത്.
ഫെബ്രുവരി 28-നാണ് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് യുഎസും ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ എന്ന് ഇസ്രായേലും വിശേഷിപ്പിച്ച ആക്രമണം നടന്നത്. ഇറാന്റെ ആണവ പദ്ധതികൾ പുനരാരംഭിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നായിരുന്നു ഈ നീക്കം. ടെഹ്‌റാനിലെ അതീവ സുരക്ഷിതമായ കോംപൗണ്ടിൽ വച്ച് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തി. ഖമേനിയുടെ ഭാര്യ, മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഖമേനിയുടെ വധത്തിന് പിന്നാലെ ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് മേഖലകളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപമുണ്ടായ ഡ്രോൺ ആക്രമണം വലിയ തീപിടുത്തത്തിന് കാരണമായി. ഇതിനിടെ ഇറാൻ പുതിയ പരമാധികാരിയെയും തെരഞ്ഞെടുത്തു കഴിഞ്ഞു. ഖമേനിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനി ഖമേനിയാണ് പുതിയ സുപ്രീം ലീഡർ.
കോടിക്കണക്കിന് ഡോളർ ചിലവാക്കി വർഷങ്ങളായി നടത്തിയ തയ്യാറെടുപ്പുകളുടെ ഫലമാണ് ഈ കൃത്യമെന്ന് അസർ പറഞ്ഞു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാനുള്ള അത്യാധുനിക സാങ്കേതികവിദ്യയും എഫ്-35 യുദ്ധവിമാനങ്ങളും ഈ ഓപ്പറേഷനിൽ ഉപയോഗിച്ചു. അബ്രഹാം ഉടമ്പടി വഴിയുള്ള അറബ് രാജ്യങ്ങളുമായുള്ള സഹകരണവും യുഎസ് സെൻട്രൽ കമാൻഡുമായുള്ള (CENTCOM) ഏകോപനവും ഈ ആക്രമണം വിജയകരമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു









