ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യ ഒരുങ്ങുമ്പോൾ ആരാധകരുടെ കണ്ണുകൾ മലയാളി താരം സഞ്ജു സാംസണിലാണ്. വെസ്റ്റ് ഇൻഡീസിനെതിരായ മാസ്മരിക പ്രകടനത്തിന് പിന്നാലെ സഞ്ജു വാംഖഡെയിൽ എത്തുമ്പോൾ കണക്കുകൾ സഞ്ജുവിന് അല്പം ആശങ്ക നൽകുന്നതാണ്.
ഇംഗ്ലണ്ടിനെതിരായ സഞ്ജുവിന്റെ പഴയ കണക്കുകൾ അത്ര ശുഭകരമല്ല എന്നതാണ് ആരാധകർക്കും ആശങ്ക ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർക്ക് മുന്നിൽ സഞ്ജു പലപ്പോഴും പതറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനിടെ അഞ്ച് ഇന്നിംഗ്‌സുകളിൽ മൂന്ന് തവണയും സഞ്ജുവിനെ പുറത്താക്കിയത് ജോഫ്ര ആർച്ചറാണ്. ആർച്ചർക്കെതിരെ വെറും 8.33 ആണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. വാംഖഡെയിലെ പേസിനെ തുണയ്ക്കുന്ന പിച്ചിൽ ആർച്ചറുടെ ബൗൺസറുകൾ സഞ്ജുവിന് വലിയ വെല്ലുവിളിയാകും.
ഇംഗ്ലണ്ടിനെതിരെ കളിച്ച അഞ്ച് ടി20 ഇന്നിംഗ്‌സുകളിൽ നിന്നായി സഞ്ജുവിന് നേടാനായത് വെറും 51 റൺസ് മാത്രമാണ്. ശരാശരി:10.20 മാത്രമാണ്. വെസ്റ്റ് ഇൻഡീസ് ബൗളർമാർ സഞ്ജുവിനെതിരെ ഷോർട്ട് പിച്ച് പന്തുകൾ കാര്യമായി പരീക്ഷിച്ചിരുന്നില്ല. എന്നാൽ മാർക്ക് വുഡ്, സാഖിബ് മഹ്മൂദ് എന്നിവർ ഷോർട്ട് ബോൾ എറിഞ്ഞാണ് സഞ്ജുവിനെ മുമ്പ് പുറത്താക്കിയിട്ടുള്ളത്. ഇംഗ്ലണ്ട് നിരയിൽ ജോഷ് ടംഗ് കൂടി ടീമിലെത്തിയാൽ സഞ്ജുവിന് ഷോർട്ട് ബോളുകൾ നേരിടുക എന്നത് വലിയ പരീക്ഷണമാകും.
കണക്കുകൾ സഞ്ജുവിന് എതിരാണെങ്കിലും നിലവിലെ തകർപ്പൻ ഫോമിലാണ് ആരാധകരുടെ പ്രതീക്ഷ. മുംബൈയിലെ ബാറ്റിംഗ് പിച്ചിൽ തന്റെ സ്വഭാവിക ശൈലിയിൽ കളിക്കാൻ സാധിച്ചാൽ ഇംഗ്ലീഷ് ബൗളർമാരെ സഞ്ജുവിന് മെരുക്കാൻ സാധിക്കും. വാംഖഡെയിലെ കാണികളുടെ പിന്തുണയും സഞ്ജുവിന് കരുത്താകും.












