തമിഴ് സൂപ്പർ താരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ റാലിക്കിടെ വീണ്ടും അപകടം. തഞ്ചാവൂരിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിന് ശേഷം മടങ്ങുകയായിരുന്ന വിജയിയെ കാണാൻ വാഹനത്തിന് പിന്നാലെ ഓടിയ ആരാധകരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ ആറുപേർക്കാണ് പരിക്കേറ്റത്. വിജയിയുടെ കാറിന് പിന്നാലെ ഓടിയ ഒരു സ്ത്രീ റോഡിൽ തലകറങ്ങി വീഴുന്നതിന്റെയും തിരക്കിൽപ്പെട്ട് മറ്റുള്ളവർക്ക് പരിക്കേൽക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തഞ്ചാവൂർ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ അയ്യസാമിപ്പട്ടിയിൽ വെച്ചായിരുന്നു സംഭവം. എട്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് വിജയ് എത്തിയത്. യോഗം കഴിഞ്ഞ് താരം മടങ്ങുന്നതിനിടെ ആയിരക്കണക്കിന് ആരാധകർ വാഹനത്തിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസ് പാടുപെടുന്നതിനിടെയാണ് ഒരു സംഘം ആളുകൾ വാഹനത്തിന് പിന്നാലെ ഓടിയത്. ഇതിനിടയിലാണ് റോഡിലെ തടസ്സങ്ങളിൽ തട്ടി പലരും വീണത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് കരൂരിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവം വലിയ വിവാദമായിരുന്നു. ആ സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തഞ്ചാവൂരിലും സുരക്ഷാ വീഴ്ചയുണ്ടായത്.
നേരത്തെ കരൂരിലുണ്ടായ ദുരന്തത്തെത്തുടർന്ന് കനത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്. ക്യുആർ കോഡ് (QR Code) ഉള്ള തിരിച്ചറിയൽ കാർഡുകൾ നൽകി അയ്യായിരത്തിൽ താഴെ ആളുകളെ മാത്രമേ യോഗത്തിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. എന്നാൽ മൈതാനത്തിന് പുറത്ത് വിജയിയെ കാണാൻ പതിനായിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. യോഗത്തിൽ ഭരണകക്ഷിയായ ഡിഎംകെക്കും (DMK) പ്രതിപക്ഷമായ എഐഎഡിഎംകെക്കും (AIADMK) എതിരെ വിജയ് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. തമിഴ്‌നാട് സർക്കാർ പാർട്ടിയുടെ വളർച്ച തടയാൻ നോക്കുകയാണെന്നും എസ്.ഒ.പി (SOP) എന്നത് ‘സ്റ്റാലിൻ ഓപ്പറേറ്റിംഗ് പ്രൊസീജർ’ ആണെന്നും വിജയ് പരിഹസിച്ചു.









