കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലെത്തുന്നതിൻ്റെ സൂചനകൾ നൽകി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിലാണ് മോദിയുടെ പ്രവർത്തനശൈലിയെയും നയങ്ങളെയും കാർണി പ്രശംസിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതൽ പ്രധാനമന്ത്രി പദവിയിൽ ഇരിക്കുന്നത് വരെ കഴിഞ്ഞ 25 വർഷമായി അദ്ദേഹം ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് കാർണി പറഞ്ഞു. മോദി ആഗോളതലത്തിൽ വലിയ സ്വാധീനമുള്ള നേതാവാണെങ്കിലും, സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കാർണി നിരീക്ഷിച്ചു.
പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവർക്ക് നേരിട്ട് പണം എത്തിക്കുന്നതിനായി നടപ്പിലാക്കിയ യുപിഐ ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ വിപ്ലവകരമാണ്. ഇത് ദശലക്ഷക്കണക്കിന് ആളുകളെ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായതിനേക്കാൾ വലിയ പുരോഗതിയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യ-കാനഡ ബന്ധത്തിൽ ഉണ്ടായതെന്ന് കാർണി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. 2025 ജൂണിൽ നടന്ന ജി7 ഉച്ചകോടിക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായത്.
ഇന്ത്യ സന്ദർശനത്തിന് ശേഷം ഓസ്‌ട്രേലിയയിലെത്തിയ കാർണി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നുള്ള ‘ACITI’ പദ്ധതിയുടെ പുരോഗതിയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും കാനഡയും തമ്മിൽ പുരോഗമിക്കുകയാണെന്നും ഇത് ഇരുരാജ്യങ്ങൾക്കും അടിത്തറയാകുമെന്നും അദ്ദേഹം പറഞ്ഞു.








