ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ തിരുവനന്തപുരം നഗരത്തെ മിനുക്കിയെടുത്ത മേയർ വി.വി. രാജേഷിന് അഭിനന്ദനപ്രവാഹം. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരം പൂർവ്വസ്ഥിതിയിലാക്കിയ ശുചീകരണ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രമുഖ നടി മല്ലിക സുകുമാരൻ രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തം ഉണ്ടായ പൊങ്കാലയായിട്ടും ഇത്തവണ നഗരത്തിൽ മാലിന്യങ്ങൾ കുന്നുകൂടിയില്ലെന്ന് മല്ലിക സുകുമാരൻ ഫേസ്‌ബുക്കിൽ കുറിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പുലർച്ചെ രണ്ട് മണി വരെ മേയർ വി.വി. രാജേഷ് നേരിട്ട് നഗരത്തിൽ ഉണ്ടായിരുന്നുവെന്നത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് അവർ പറഞ്ഞു.
“പൊങ്കാല കഴിഞ്ഞ് നഗരം ഇത്ര വൃത്തിയായി ഞാൻ കണ്ടിട്ടില്ല. പുലർച്ചെ രണ്ട് മണി വരെ നഗരശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ മേയർ വി.വി. രാജേഷ് അവിടെ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. രാഷ്ട്രീയത്തിനപ്പുറം ഇത്തരം കാര്യങ്ങൾ കാണുമ്പോൾ അഭിനന്ദിക്കാതെ വയ്യ” – മല്ലിക സുകുമാരൻ വ്യക്തമാക്കി. ഇത്തവണ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴിൽ തിരുവനന്തപുരം നഗരസഭ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളെ രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകൾ പ്രശംസിക്കുന്നുണ്ട്. ഭാരതീയ ദേശീയതയുടെയും സേവനത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനപ്രതിനിധികൾ പ്രവർത്തിക്കുമ്പോൾ അത് നാടിന് എങ്ങനെയുണ്ടാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരത്ത് കണ്ടതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നു.
ശുചീകരണ തൊഴിലാളികൾക്കൊപ്പം രാത്രി വൈകിയും റോഡിലിറങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മേയറുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഭാരതത്തിലെ നഗരങ്ങളിൽ മാതൃകാപരമായ ഭരണനിർവ്വഹണം കാഴ്ചവെക്കുന്ന ബിജെപി ഭരണസമിതികൾക്ക് ഒരു പൊൻതൂവൽ കൂടിയായി ഈ അഭിനന്ദനം. പൊങ്കാലയ്ക്കായി എത്തിയ ലക്ഷക്കണക്കിന് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നഗരസഭ ഏർപ്പെടുത്തിയിരുന്നത്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹവും കൃത്യമായ ആസൂത്രണവുമാണ് നഗരത്തെ ഇത്ര വേഗത്തിൽ സുന്ദരമാക്കാൻ സഹായിച്ചതെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു.












