ആറ്റുകാൽ പൊങ്കാലയിട്ടതിന്റെ പേരിൽ നടി റെനീഷ റഹിമാനെതിരെ നടക്കുന്ന ക്രൂരമായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതികരണവുമായി ബിഗ് ബോസ് ജേതാവ് അഖിൽ മാരാർ. വിശ്വാസം എന്നത് വ്യക്തിപരമായ കാര്യമാണെന്നും ഒരു മതത്തിൽ വിശ്വസിക്കുന്നവർ മറ്റൊരു മതത്തിന്റെ ചടങ്ങുകളിൽ പങ്കെടുത്താൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി. റെനീഷയുടെ ചിത്രങ്ങൾക്ക് താഴെ മതമൗലികവാദികൾ നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെയാണ് അഖിൽ മാരാർ രംഗത്തെത്തിയത്. ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ സഹിഷ്ണുതയെ തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ സമൂഹം ഉണരണമെന്നും താരം ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച റെനീഷയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വലിയ തോതിലുള്ള സൈബർ ആക്രമണം ആരംഭിച്ചത്. ‘മുസ്ലിം നാമധാരിയായ ഒരാൾ പൊങ്കാലയിടുന്നത് മതവിരുദ്ധമാണ്’ എന്ന തരത്തിലുള്ള കമന്റുകളുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. എന്നാൽ, ഭാരതത്തിന്റെ ഐക്യവും സൗഹൃദവും തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് റെനീഷയുടെ ഈ പ്രവൃത്തിയെന്ന് അഖിൽ മാരാർ പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കാനും സ്നേഹിക്കാനുമാണ് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത്. റെനീഷയെപ്പോലെയുള്ളവർ കാണിക്കുന്ന ഈ തന്റേടമാണ് ഇവിടുത്തെ യഥാർത്ഥ മതേതരത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ പാർട്ടികൾ ഇത്തരം സൈബർ ഗുണ്ടായിസങ്ങൾക്കെതിരെ മൗനം പാലിക്കുമ്പോൾ, ഹൈന്ദവ വികാരങ്ങളെ മാനിക്കുന്നവർ താരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. ആറ്റുകാൽ പൊങ്കാലയുടെ പുണ്യം എല്ലാവർക്കും ഒരുപോലെയാണെന്നും അവിടെ ജാതിയും മതവുമില്ലെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നു. അധിക്ഷേപിക്കുന്നവർക്ക് മറുപടി നൽകാൻ റെനീഷയ്ക്ക് ആത്മബലമുണ്ടെന്നും അഖിൽ മാരാർ ഓർമ്മിപ്പിച്ചു.











