ആസാമിലെ കർബി ആംഗ്ലോങ് ജില്ലയിലുണ്ടായ സുഖോയ് (Su-30 MKI) യുദ്ധവിമാന അപകടത്തിൽ രണ്ട് ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാർക്ക് ദാരുണ അന്ത്യം. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേഷ് ദുർഗാകർ എന്നിവരാണ് വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു രാജ്യം നടുങ്ങിയ ഈ ദുരന്തം സംഭവിച്ചത്.
ജോർഹട്ട് എയർബേസിൽ നിന്ന് പരിശീലന ദൗത്യത്തിനായി പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം കാണാതാവുകയായിരുന്നു. തകർന്നു വീണ സ്ഥലത്തുനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഈ എയർബേസ്. രാത്രി 7:42 ഓടെ വിമാനവുമായുള്ള ആശയവിനിമയം പൂർണ്ണമായും നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു.
ദുർഘടമായ മലനിരകളിലാണ് വിമാനം തകർന്നു വീണത്. പ്രദേശത്തുനിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായും തീഗോളം ഉയർന്നതായും നാട്ടുകാർ സാക്ഷ്യപ്പെടുത്തി. ഉടൻ തന്നെ വ്യോമസേനയുടെയും പ്രാദേശിക അധികൃതരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പൈലറ്റുമാരുടെ ജീവൻ രക്ഷിക്കാനായില്ല. പൈലറ്റുമാരുടെ വേർപാടിൽ ഇന്ത്യൻ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തി. “പൈലറ്റുമാരുടെ കുടുംബത്തിനൊപ്പം വ്യോമസേന ഉറച്ചുനിൽക്കുന്നു” എന്ന് സേന എക്സിലൂടെ അറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പൈലറ്റുമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
“ഈ ദാരുണമായ അപകടത്തിൽ രണ്ട് പൈലറ്റുമാരെ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. അവരുടെ ധീരതയും രാഷ്ട്രത്തോടുള്ള സേവനവും അഭിമാനത്തോടെയും കൃതജ്ഞതയോടെയും എക്കാലവും സ്മരിക്കപ്പെടും,” അദ്ദേഹം കുറിച്ചു.
റഷ്യൻ നിർമ്മിത വിമാനമായ സുഖോയ് Su-30 MKI നിലവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക് (2024 ജൂൺ), മധ്യപ്രദേശിലെ ഗ്വാളിയോർ (2023 ജനുവരി) എന്നിവിടങ്ങളിലും മുൻപ് സുഖോയ് വിമാനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.










